ന്യൂയോർക്ക്: മലേഷ്യൻ എയർലൈൻസ് വിമാനം 2014-ൽ യുക്രൈനിൽ തകർന്നുവീണ് 298 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ റഷ്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജൻസി. ഓസ്‌ട്രേലിയയും നെതർലൻഡ്‌സും ഉന്നയിച്ച വാദങ്ങൾ വസ്തുതാപരമാണെന്നും മോൺട്രിയൽ ആസ്ഥാനമായുള്ള ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരമുള്ള ധാർമ്മികബാധ്യത നിറവേറ്റുന്നതിൽ റഷ്യൻ ഫെഡറേഷൻ പരാജയപ്പെട്ടുവെന്നും ഏജൻസി പ്രസ്താവനയിൽ പറയുന്നു. മലേഷ്യൻ എയർലൈൻസ് വിമാനം MH17 ആണ് യുക്രൈനിന്റെ വിമത നിയന്ത്രിത കിഴക്കൻ ഭാഗത്ത് അപകടത്തിൽപ്പെട്ടത്. ദുരന്തത്തിൽ ഓസ്‌ട്രേലിയൻ, നെതർലൻഡ് പൗരൻമാരാണ് കൂടുതലും മരിച്ചത്.



