കൊല്ലം: 24മത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനം ഇന്ന് കൊല്ലത്ത് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തിൽ അവതരിപ്പിച്ച ‘നവ കേരളത്തിന്‍റെ പുതുവഴികൾ’ എന്ന രേഖയിലെ ചർച്ചയ്ക്ക് പിണറായി വിജയൻ മറുപടി നൽകും. അതിനുശേഷം നിലവിലെ സംസ്ഥാന കമ്മിറ്റി ചേർന്ന് പുതിയ പാനൽ തയ്യാറാക്കും. സംസ്ഥാന സമ്മേളനം ഇത് അംഗീകരിച്ചാൽ പുതിയ സംസ്ഥാന കമ്മിറ്റി ചേർന്ന് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കും.
എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത.അഞ്ച് ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി പുതുമുഖങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ വരും.. പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തെരഞ്ഞെടുപ്പ് ഇന്ന് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉച്ചയോടെ തീരുമാനം ഉണ്ടാകും.
സമ്മേളന പ്രതിനിധികൾ വിമർശനങ്ങൾ ഉന്നയിച്ചെങ്കിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി ഗോവിന്ദൻ തുടരാനാണ് സാധ്യത. വയനാട് ജില്ലാ സെക്രട്ടറി കെ .റഫീക്ക്,മലപ്പുറം ജില്ലാ സെക്രട്ടറി പി.വി അനിൽ,തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ,കാസർകോട് ജില്ലാ സെക്രട്ടറി എം.രാജഗോപാൽ,കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മഹബൂബ് എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ വരും.
ഡിവൈഎഫ്ഐ ഭാരവാഹികളായ വി.കെ സനോജും വി.വസിഫും സംസ്ഥാന കമ്മിറ്റിയിൽ എത്താനാണ് സാധ്യത. കോട്ടയത്ത് ജേയ്ക്ക് സി തോമസിന്റെ പേര് പരിഗണിക്കുന്നുണ്ട്.കണ്ണൂരിൽ നിന്ന് എൻ.സുകന്യ സംസ്ഥാന കമ്മിറ്റിയിൽ വന്നേക്കും.