മുംബൈ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യമൊട്ടാകെ തുർക്കിക്കെതിരെ തുടരുന്ന ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടെ മുംബൈയിൽ നിന്നും തുർക്കിയിലേക്കുള്ള വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യം. ശിവസേന നേതാവും സാമൂഹ്യ മാധ്യമങ്ങളുടെ ചുമതലയുമുളള രാഹൂൽ കനൽ ആണ് വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് രംഗത്തുവന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി പി രാധാകൃഷ്ണൻ എന്നിവർക്ക് രാഹൂൽ കത്തയച്ചു. ഭീകരവാദത്തെ അപലപിക്കുന്നത് വരെയും പാകിസ്താനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ് ആവശ്യം.
‘മുംബൈ ഇന്ത്യയുടെ ടൂറിസം മേഖലയ്ക്ക് തന്നെ വലിയ സംഭാവന നൽകുന്ന നഗരമാണ്. രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ എടുക്കുമ്പോഴും മുംബൈക്ക് പ്രധാന സ്ഥാനമുണ്ട്. തുർക്കിയിൽ ടൂറിസ്റ്റുകളായി എത്തുന്നത് പ്രധാനമായും ഇന്ത്യക്കാരാണ്. എന്നാൽ ഭീരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിനെതിരായി, പാകിസ്താന് പിന്തുണ നൽകിയിരിക്കുകയാണ് തുർക്കി. ഈ സാഹചര്യത്തിൽ മുംബൈയിൽ നിന്നും തുർക്കിയിലേക്കുളള എല്ലാ വിമാനങ്ങളും നിർത്തിവെക്കണമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്’; എന്നായിരുന്നു രാഹൂലിന്റെ കത്ത്. ദേശ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഈ നീക്കം പ്രധാനമായിരിക്കുമെന്നും രാഹൂൽ അവകാശപ്പെട്ടു.



