റാഫ: ഗാസയിൽ അന്നംകാത്തുനിന്ന 34 പേരെ വെടിവെച്ചുകൊന്നതിൽ അന്താരാഷ്ട്രതലത്തിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങവേ, സമാനകൃത്യം ആവർത്തിച്ച് ഇസ്രയേൽ. തെക്കൻഗാസയിലെ റാഫയിൽ ഭക്ഷണവിതരണകേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 27 പേർ മരിച്ചു. 182 പേർക്ക് പരിക്കേറ്റു.
ഇസ്രയേലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന, ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) കേന്ദ്രത്തിൽ ഭക്ഷണം വാങ്ങാനെത്തിയവരാണ് ആക്രമണത്തിനിരയായത്. നിർദേശിച്ച വഴിയിൽനിന്ന് മാറി സൈന്യത്തിനുനേരേ നീങ്ങിയതിനാലാണ്, സംശയം തോന്നി ഇവർക്കുനേരേ വെടിയുതിർത്തതെന്ന് ഇസ്രയേൽ പറഞ്ഞു. മുന്നറിയിപ്പുവെടി ഇവർ അവഗണിച്ചെന്നും ആരോപിച്ചു. സംഭവത്തെ യുഎൻ മാനുഷികകാര്യവിഭാഗം അപലപിച്ചു. എന്നാൽ, വിതരണകേന്ദ്രത്തിനടുത്ത് അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ജിഎച്ച്എഫ് പറയുന്നത്.



