ഷാർജ : മികച്ച വ്യാപാര മേഖലകളും നിക്ഷേപ സൗഹൃദ പദ്ധതികളും വ്യവസായ അന്തരീക്ഷവും സൃഷ്ടിച്ച് രാജ്യത്തിന്റെ പുതിയ വ്യവസായ തലസ്ഥാനമാകാൻ ഷാർജ. ലോകോത്തര കമ്പനികൾക്ക് ആസ്ഥാനമൊരുക്കി ഷാർജ നിക്ഷേപകരിൽ നിറയ്ക്കുന്നത് ആത്മവിശ്വാസത്തിന്റെ അടിത്തറയാണെന്ന് ഷാർജ റമസാൻ മജ്‌ലിസ് പ്രഖ്യാപിച്ചു.
ഷാർജ ഇൻവസ്റ്റ്മെന്റ് ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്) ഷാർജ ഫോറിൻ ഡയറക്ടർ ഇൻവസ്റ്റ്മെന്റ്, ഷാർജ എൻട്രപ്രണർഷിപ് സെന്റർ, ഷാർജ റിസർച്, ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക്ക് എന്നിവർ ചേർന്നാണ് നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കുമായി ഷാർജ റമസാൻ മജ്‌ലിസ് ഒരുക്കിയത്. നിർമാണ മേഖലയിൽ ഷാർജയുടെ കുതിപ്പ് തുടങ്ങുന്നത് 1970കളിലാണ്. ഇന്ന് ഷാർജയുടെ മൊത്തം വാർഷിക ഉൽപാദനത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രണ്ടാമത്തെ മേഖലയാണ് നിർമാണം.
ഷാർജയിൽ നിലവിൽ 20 വ്യവസായ മേഖലകളും 7 സ്വതന്ത്ര മേഖലകളും 2900 ഫാക്ടറികളുമുണ്ട്. കഴിഞ്ഞ വർഷം മാത്രം നിർമാണ മേഖലയിൽ ലഭിച്ചത് 82.64 കോടി ദിർഹത്തിന്റെ നിക്ഷേപമാണ്. ഇതിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറികൾ നിക്ഷേപിച്ച 30.87 കോടി ദിർഹം, ഗ്ലാസ് നിർമാണ കമ്പനിയുടെ 5 കോടി, ഐപിടി എനർജിയുടെ 4 കോടി എന്നിവയാണ് പ്രധാന നിക്ഷേപങ്ങൾ എന്ന് ഇൻവസ്റ്റ് ഇൻ ഷാർജ സിഇഒ മൊഹമ്മദ് ജുമ അൽ മുഷാർഖ് പറഞ്ഞു. റമസാൻ മജ്‌ലിസിൽ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ പ്രസിഡന്റ് ഷെയ്ഖ ബദൗർ ബിൻത് സുൽത്താൻ അൽ ഖാസിമി, യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, ഷാർജ ഗവൺമെന്റ് റിലേഷൻസ് വകുപ്പ് ചെയർമാൻ ഷെയ്ഖ് ഫാഹിം അൽ ഖാസിമി എന്നിവർ സന്നിഹിതരായി.