ഐക്യരാഷ്ട്ര കേന്ദ്രം: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ദക്ഷിണേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാകാതിരിക്കാൻ ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പാകിസ്ഥാൻ, ഇന്ത്യ സർക്കാരുകളോട് അഭ്യർഥിക്കുന്നതായി പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഏതൊരു പ്രശ്‌നവും പരസ്പര ഇടപെടലിലൂടെ സമാധാനപരമായി പരിഹരിക്കപ്പെടാവുന്നതും പരിഹരിക്കപ്പെടേണ്ടതുമാണെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് അഭ്യർഥിക്കുന്നതായും സ്ഥിതി കൂടുതൽ വഷളാക്കുന്നതോ സംഘർഷം വർദ്ധിപ്പിക്കുന്നതോ ആയ ഒരു നടപടിയും സ്വീകരിക്കാതിരിക്കണമെന്നും ഗുട്ടെറസ് പറഞ്ഞത്.



