ജെയിംസ് കൂടൽ
പറയുന്നത് ഇഷ്ടമല്ലെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബഹുമാനിക്കണമെന്നും സംരക്ഷിക്കണമെന്നും ഇന്ത്യയുടെ സുപ്രീംകോടതി നിരീക്ഷിച്ച ദിവസം തന്നെയാണ് മോഹൻലാൽ ചിത്രമായ എമ്പുരാനിലെ പതിനേഴിലേറെ രംഗങ്ങൾ കട്ട് ചെയ്യാൻ നിർമാതാക്കൾ അടങ്ങുന്ന അണിയറ പ്രവർത്തകർ തീരുമാനിച്ചത്.
സംഘപരിവാർ സംഘടനകളുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു ആ നീക്കം. ഗുജറാത്തിലെ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ഇമ്രാൻ പ്രതാപ് ഘഡി തന്റെ കവിതയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ മത വിദ്വേഷം പ്രചരിപ്പിക്കുന്നതായി ഗുജറാത്ത് പൊലീസ് കേസെടുത്തത് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി വ്യക്തമായൊരു പ്രസ്താവന നടത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സുപ്രീം കോടതി പറഞ്ഞത് ഒരു സർഗസൃഷ്ടി സംബന്ധിച്ച കേസ് പരിഗണിക്കവേയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. എമ്പുരാൻ സിനിമയും കലാസൃഷ്ടിയാണെന്നതിൽ ആർക്കും സംശയമില്ല. സിനിമയെ ഹിന്ദുവിരുദ്ധമെന്നും മുസ്‌ളീം വിരുദ്ധമെന്നും ക്രിസ്ത്യൻ വിരുദ്ധമെന്നും വേർതിരിക്കേണ്ടതില്ല. സിനിമകളിൽ രാഷ്ട്രീയത്തെയും മതത്തെയും സാമൂഹിക സാഹചര്യങ്ങളെയും വിമർശിക്കാറുണ്ട്. വിമർശനങ്ങൾ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ഓരോ ആശയങ്ങളെയും നടപടികളെയും വിമർശിക്കുമ്പോഴും ഓരോരുത്തർക്കും വിരുദ്ധമെന്ന് പറഞ്ഞ് നിരോധിക്കാനും സീനുകൾ കട്ട് ചെയ്യാനും തുടങ്ങിയാൽ സിനിമയുടെ കാമ്പും കാതലുമാണ് നഷ്ടമാകുന്നത്. സിനിമകളുടെ പ്രമേയങ്ങൾ അണിയറ പ്രവർത്തകരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കരുതണം. എമർജൻസി. ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നീ സിനിമകൾ കോൺഗ്രസിനെ ആക്ഷേപിച്ചുകൊണ്ടുള്ളതായിരുന്നു. ഈ സിനിമകൾ നിരോധിക്കണമെന്നോ ബഹിഷ്‌കരിക്കണമെന്നോ ആരും ആവശ്യപ്പെട്ടില്ല. സിനിമകളിലെ പ്രമേയങ്ങളോടുള്ള വിയോജിപ്പുകൾ കോൺഗ്രസ് രേഖപ്പെടുത്തിയത് ജനാധിപത്യപരമായാണ്. കേരളത്തിനെതിരെ പരാമർശമുണ്ടായിരുന്ന കേരളസ്‌റ്റോറി എന്ന സിനിമയും തീയറ്ററുകളിൽ പ്രദർശിപ്പിച്ചു.
എന്നെ വെറുതേ വിടരുത്, വിമർശിച്ചോളൂ എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞത് പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റുവാണ്.
ഇത്തരം കാര്യങ്ങൾ നമ്മുടെ മുന്നിലുള്ളപ്പോഴാണ് എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാർ അസഹിഷ്ണുത കാട്ടുന്നത്. അവരുടെ മുഖമാസികയായ ഓർഗനൈസറിൽ മോഹൻലാലിനെയും പൃഥിരാജിനെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. സിനിമ ഹിന്ദവിരുദ്ധമാണെന്നാണ് സംഘപരിവാറിന്റെ പരാതി. 2002ലെ ഗുജറാത്ത് കലാപത്തെ പക്ഷപാതപരമായി ചിത്രീകരിച്ച് ഹിന്ദുക്കളെ പ്രതിനായക സ്ഥാനത്ത് നിർത്തുന്നുവെന്നാണ് ആരോപണം. എമ്പുരാൻ റിലീസ് ചെയ്യുന്നതിന് മുൻപ് പരിശോധിച്ച സെൻസർ ബോർഡിൽ ബി.ജെ.പി, സംഘപരിവാർ നോമിനികളുണ്ട്. സിനിമയിൽ ഹിന്ദുവിരുദ്ധതയുണ്ടെങ്കിൽ അവർ എന്തുകൊണ്ട് കണ്ടില്ല. ആരെയെങ്കിലും വേദനിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടെങ്കിൽ അതു കട്ട് ചെയ്യണമെന്ന് നിർദേശിക്കേണ്ടത് അവരായിരുന്നില്ലേ. സിനിമ തീയറ്ററുകൾ പലയാവർത്തി പ്രദർശിപ്പിച്ചു കഴിഞ്ഞ് ഹിന്ദുവിരുദ്ധത ആരോപിക്കുന്നതിൽ കഴമ്പില്ല. വിമർശനങ്ങൾ കേട്ട് രംഗങ്ങൾ കട്ട് ചെയ്യാൻ സിനിമയുടെ അണിയറക്കാർ തീരുമാനിച്ചത് നിർഭാഗ്യകരമാണ്. അണിയറക്കാർ കരുത്തുള്ളവരാകുമ്പോഴാണ് സിനിമകളിലെ പ്രമേയങ്ങളും കരുത്താർജിക്കുന്നത്.