ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ നിന്ന് ഇന്ന് പുറത്തിറങ്ങും. ഡൽഹി റൗസ് അവന്യൂ കോടതിയാണ് വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ബോണ്ട് തുക കെട്ടിവയ്ക്കുന്നതോടെ കെജ്‌രിവാൾ ജയിൽമോചിതനാകും.
ജാമ്യ ഉത്തരവ് 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇ.ഡി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം തടസപ്പെടുത്താനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്നതുൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം ആവശ്യപ്പെടുമ്പോഴെല്ലാം കോടതിയിൽ ഹാജരാവാനും അന്വേഷണവുമായി സഹകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.



