Sunday, September 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശുന്ന ലോകായുക്തയുടെ മംഗളപത്രം ചവറ്റുകൊട്ടയില്‍ തള്ളും;കെ സുധാകരന്‍ എംപി

അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശുന്ന ലോകായുക്തയുടെ മംഗളപത്രം ചവറ്റുകൊട്ടയില്‍ തള്ളും;കെ സുധാകരന്‍ എംപി

തിരുവനന്തപുരം: ദുരിതാശ്വാസനിധി അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശാന്‍ ലോകായുക്ത രചിച്ച സുദീര്‍ഘമായ മംഗളപത്രം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി. സത്യത്തോടും നീതിയോടും ജനങ്ങളോടുമല്ല മറിച്ച് ഭരണാധികാരികളോടാണ് പ്രതിബദ്ധതയെന്ന് ലോകായുക്ത ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. ഭയമോ, പ്രീതിയോ, സ്‌നേഹമോ, ശത്രുതയോ ഇല്ലാതെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമെന്ന് സത്യപ്രതിജ്ഞ ചെയ്തവരും അതു തെളിയിച്ചവരുമാണ് ലോകായുക്തയിലെ ജഡ്ജിമാരെന്ന് സ്വയം പുകഴ്ത്തിയാല്‍പോരാ, അത് ജനങ്ങള്‍ക്കു കൂടി ബോധ്യപ്പെടുന്ന വാക്കും പ്രവര്‍ത്തിയും അവരില്‍നിന്ന് ഉണ്ടാകണമെന്നും കെ സുധാകരന്‍ പറഞ്ഞു.

ദുരിതാശ്വാസ അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്നാണ് ലോകായുക്തയുടെ മംഗളപത്രത്തിന്‍റെ രത്‌നച്ചുരുക്കം. സുദീര്‍ഘമായ മംഗളപത്രത്തിന്‍റെ ഓരോ വരിയും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രദ്ധാപൂര്‍വം എഴുതിയിയിട്ടുണ്ട്. ലോകായുക്തയുടെ യഥാര്‍ത്ഥ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇനി നടക്കാന്‍ പോകുന്നത് വെറും നാടകവും അഭിനയവുമാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമൊക്കെ അത്യുന്നത സ്ഥാനമാനങ്ങള്‍ വഹിച്ച ഇവരെ ഓര്‍ത്ത് പരമോന്നതനീതി പീഠം ലജ്ജിച്ചു തലതാഴ്ത്തുമെന്നും കര്‍ണാടകത്തിലെ ലോകായുക്തയെ ഓര്‍ത്ത് അഭിമാനകൊള്ളുമെന്നും സുധാകരന്‍ പറഞ്ഞു.

ലോകായുക്ത പുറത്തിറക്കിയ പത്രക്കുറിപ്പിലെ ആദ്യവാചകം തന്നെ അവരുടെ മനസിലിരിപ്പ് പുറത്തുകൊണ്ടുവരുന്നു. കേസിലെ ആരോപണം ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അര്‍ഹതയില്ലാത്തവര്‍ക്ക് ക്രമരഹിതമായി ധനസഹായം അനുവദിച്ചു എന്നാണെന്നും മുഖ്യമന്ത്രിയോ സഹമന്ത്രിമാരോ ദുരിതാശ്വാസനിധിയില്‍നിന്ന് പണം അപഹരിച്ചു സ്വന്തമാക്കിയെന്നുമല്ല എന്നുമാണ്’. ക്രമരഹിതമായി പണം അനുവദിക്കുന്നത് തെറ്റു തന്നെയാണ് എന്നാണ് ഞങ്ങളുടെ നാട്ടിലുള്ളവരും നിയമപരിജ്ഞാനം ഉള്ളവരും പറയുന്നത്. ഭരണാധികാരികളോടുള്ള വിധേയത്വംമൂലം എത്ര അന്ധമായാണ് ലോകായുക്ത തെറ്റിനെ നിസാരവത്കരിച്ച് വെള്ളപൂശുന്നത്. തുടര്‍ന്നുള്ള ഓരോ വാക്കും വാചകവും വെള്ളപൂശല്‍കൊണ്ട് നിറച്ചിരിക്കുന്നു.

പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ച് അധിക്ഷേപിച്ചിട്ട് അതിനെ ന്യായീകരിക്കാന്‍ ലോകായുക്ത നടത്തുന്ന പെടാപ്പാട് കാണുമ്പോള്‍ സഹതാപമാണു തോന്നുക. ദേഹത്തിട്ടിരിക്കുന്ന ആ കറുത്ത കോട്ടിനോട് അല്പമെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍ ആ പ്രയോഗം പിന്‍വലിച്ച് മാപ്പുപറയുകയാണ് ലോകായുക്ത ചെയ്യേണ്ടത്. പിണറായി വിജയനല്ല, മറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയ വിരുന്നിലാണ് ലോകായുക്ത പങ്കെടുത്തതെന്നു സമര്‍ത്ഥിച്ചാല്‍, വിഡി സതീശന്‍ എന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവ് നടത്തിയ വിരുന്നില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ലോകായുക്ത വ്യക്തമാക്കേണ്ടി വരും. ദുരിതാശ്വാസനിധി അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുനില്ക്കുന്ന ആളുടെ വിരുന്നിനു പോകുകയും കേസില്ലാത്ത ആളുടെ വിരുന്നിനു പോകാതിരിക്കുകയും ചെയ്തതില്‍നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്നു സുധാകരന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments