Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലൗ ജിഹാദിനെ ചെറുക്കാൻ ആയുധ പരിശീലന ക്യാമ്പ്: പൊലീസ് അന്വേഷണം

ലൗ ജിഹാദിനെ ചെറുക്കാൻ ആയുധ പരിശീലന ക്യാമ്പ്: പൊലീസ് അന്വേഷണം

അസമിൽ രാഷ്ട്രീയ ബജ്‌റംഗ് ദൾ സംഘടിപ്പിച്ച ആയുധ പരിശീലന ക്യാമ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ കേസെടുത്ത് പൊലീസ്. “ലൗ ജിഹാദിനെ” നേരിടാൻ കേഡർമാരെ പരിശീലിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്യാമ്പ് എന്നാണ് ആരോപണം. ക്യാമ്പിന്റെ സംഘാടകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് നേരത്തെ കത്തയച്ചിരുന്നു.

അസമിലെ ദരംഗ് ജില്ലയിലെ ഒരു സ്കൂൾ ഗ്രൗണ്ടിലാണ് രാഷ്ട്രീയ ബജ്‌റംഗ് ദൾ പ്രവർത്തകർ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. ജൂലൈ 24 മുതൽ 30 വരെയായിരുന്നു പരിശീലന ക്യാമ്പ്. 350 ഓളം യുവാക്കൾ ക്യാമ്പിൽ പങ്കെടുത്തു. തോക്കുകളുടെ ഉപയോഗം, ആയോധന കലകൾ, സ്വയം പ്രതിരോധം എന്നിവ യുവാക്കളെ പരിശീലിപ്പിക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഇതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സെക്ഷൻ 153 എ/34 ഐപിസി (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് ദോഷകരമായ പ്രവൃത്തികൾ ചെയ്യുക) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കാനും വിഷയം അന്വേഷിക്കാനും എസ്പി ദരാംഗ് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അസം പൊലീസ് മേധാവി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് ട്വീറ്റ് ചെയ്തു.

അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവും അസം നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് അയച്ച കത്തിൽ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്നും വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments