പത്തനംതിട്ട: കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടിൽ നിന്നും പണവും എടിഎം കാർഡും മോഷ്ടിച്ച ഹോം നഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയിൽ പുത്തൻവീട്ടിൽ രജിത (43) ആണ് പിടിയിലായത്. മൈലപ്ര സ്വദേശിനിയായ സ്ത്രീയുടെ വീട്ടിൽ സഹായിയായി ജോലി ചെയ്തുവരവേ ആഗസ്റ്റ് 16 ന് പ്രതി അലമാരയിൽ നിന്നും 5000 രൂപയും എടിഎം കാർഡും 6000 രൂപ വിലയുള്ള മാറ്റും മോഷണം ചെയ്തു കൊണ്ടു പോവുകയായിരുന്നു. ജോലിയ്ക്ക് കയറി ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ ബന്ധു മരിച്ചെന്നു പറഞ്ഞു പ്രതി സ്ഥലം വിട്ടുപോയിരുന്നു. പിന്നീട് അലമാരയിൽ നിന്നും പണവും എടിഎം കാർഡും നഷ്ടമായതായി മനസിലാക്കിയ കിടപ്പുരോഗിയായ സ്ത്രീ 20ന് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. എസ് സി പി ഒ ജയരാജ് മൈലപ്രയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി,എസ് ഐ അലോഷ്യസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇൻസ്‌പെക്ടർ സുനുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എടിഎമ്മുകൾ കേന്ദ്രീകരിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷനുകൾ എടുത്തും നടത്തിയ അന്വേഷണത്തിൽ 20ന് തന്നെ പന്തളം കുളനടയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ ചോദ്യം ചെയ്തപ്പോൾ പണവും വിലപിടിപ്പുള്ള മാറ്റും എടിഎം കാർഡുകളും എടുത്തുവെന്നും എടിഎം കാർഡ് ഉപയോഗിച്ച് പലതവണയായി 26000 രൂപ എടുത്തുവെന്നും സമ്മതിച്ചു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ എസ് ഐ അലോഷ്യസ്, എ എസ് ഐ മാരായ ബീന,അനിതകുമാരി, എസ് സി പി ഒ ജയരാജ്, സി പി ഒ മാരായ രശ്മിമോൾ, രശ്മി, അനൂപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കിടപ്പുരോഗിയുടെ വീട്ടിൽ മോഷണം: ഹോം നഴ്സ് പിടിയിൽ
RELATED ARTICLES



