
മഞ്ഞിനിക്കര : മഞ്ഞിനിക്കര പെരുന്നാളിന് ഇന്ന് കൊടിയേറ്റും . ദയറായിൽ കബർ അടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 93-ാമത് ദു:ഖ്‌റോനോ പെരുന്നാളാണ് ആചരിക്കുന്നത് . മലങ്കരയിലെ എല്ലാ പള്ളികളിലും ഇന്ന് പാത്രിയർക്കാ പതാക ഉയർത്തും .
മഞ്ഞിനിക്കര ദയറായുടെ തലവനും ദക്ഷിണ മേഖല സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായുമായ മോര്‍ അത്താനാസിയോസ് ഗീവര്‍ഗ്ഗീസ്, കൊല്ലം ഭദ്രാസനത്തിന്റെ മോര്‍ തേവോദോസ്യോസ് മാത്യുസ്, ക്‌നാനായ ഭദ്രാസനത്തിന്റെ മോര്‍ ഗ്രീഗോറിയോസ് കുര്യാക്കോസ്് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് ശേഷം, മഞ്ഞിനിക്കര ദയറായിൽ കൊടിയേറ്റ് ചടങ്ങു നടക്കും .
വൈകിട്ട് 5.30 ന് വിശുദ്ധ മോറാന്റെ കബറിടത്തില്‍ നിന്നും ഭക്തിനിര്‍ഭരമായി കൊണ്ടുപോകുന്ന പതാക 6 മണിക്ക് ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപോലിത്ത ഉയർത്തും . ൭ , ൮ തീയതികളിലാണ് പ്രധാന പെരുന്നാൾ നടക്കുന്നത് .
ഏഷ്യയിലെ ഏറ്റവും വലിയ കാൽനട തീർഥഘയാത്രയാണ് തീര്ഥയാത്രയാണ് മഞ്ഞിനിക്കരയിലേക്കു നടത്തുന്നത് . കണ്ണൂർ ജില്ലയിലെ കേളകത്തു നിന്നും , സുൽത്താൻ ബത്തേരിയിൽ നിന്നും , കർണാടകയുടെ അതിർത്തിയിൽ മംഗലാപുരത്തു നിന്നും, മീനങ്ങാടി , മുളന്തുരുത്തി തുടങ്ങിയ സ്ഥലത്തുനിന്നും മഞ്ഞിനിക്കരയിലേക്കുള്ള തീർത്ഥ യാത്രകൾ ആരംഭിച്ചു .
മധ്യ പൂർവ ഏഷ്യയിൽ കബർ അടങ്ങിയിരിക്കുന്ന ഏക പാത്രിയര്കീസാണ് മോർ എലിയാസ് ബാവ . അതുകൊണ്ടു തന്നെ വിദേശത്തു നിന്നുപോലും തീർത്ഥാടകർ പെരുന്നാളിൽ സംബന്ധിക്കുന്നുണ്ട് .
പെരുന്നാളിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തി ആയെന്നു പെരുന്നാൾ കമ്മിറ്റി ചെയർമാൻ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് അറിയിച്ചു .
ഈ വര്‍ഷത്തെ പെരുന്നാളിന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലൈഹിക പ്രതിനിധി ലബാനോനിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് പാട്രിയാര്‍ക്കേറ്റിലെ സുറിയാനി പഠന വിഭാഗത്തിന്റെ പാത്രിയര്‍ക്കാ വികാരിയും പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെ പ്രത്യേക സ്ഥാനാപതിയുമായ മോര്‍ സേവേറിയോസ് റോജര്‍ അക്രാസ് മെത്രാപ്പോലീത്താ പങ്കെടുക്കും .
, മലങ്കര മെത്രപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ പ്രസിഡന്റുമായ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപോലിത്ത , പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ എല്ലാ അഭിവന്ദ്യ തിരുമേനിമാരും ആരോഗ്യ, വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജും മറ്റ് രാഷ്ട്രീയ സാമൂഹ്യ നേതാക്കളും സംബന്ധിക്കും.
3-ാം തീയതി മുതല്‍ എല്ലാ ദിവസവും രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരവും 7.30 ന് വിശുദ്ധ കുര്‍ബാനയും 12.30 ന് ഉച്ച നമസ്‌ക്കാരവും വൈകിട്ട് 5 മണിക്ക് സ ന്ധ്യാ നമസ്‌ക്കാരവും ഉണ്ടായിരിക്കും. 3-ാം തീയതി വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും 7 മണിക്ക് തുമ്പമണ്‍ ഭദ്രാസനത്തിന്റെ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതും , തുടര്‍ന്ന് ഫാ. മാത്യൂസ് തോക്കുപാറ പ്രസംഗിക്കുന്നതുമാണ്.
4-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30 ന് തുമ്പമണ്‍ ഭദ്രാസന വനിതാ സമാജം ധ്യാനയോഗം മോർ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യുന്നതും , തൂത്തൂട്ടി ധ്യാന കേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായുമായ മോര്‍ പീലക്‌സീനോസ് സക്കറിയ ധ്യാനം നയിക്കുന്നതുമാണ്. അന്ന് വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും തുടര്‍ന്ന് 7 മണിക്ക് ഫാ. ബിജു പാറേക്കാട്ടില്‍ പ്രസംഗിക്കും
5-ാം തീയതി ബുധനാഴ്ച വൈകിട്ട് 6.00 മണിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ എസ.് ഐ.എ.എസ.് നിര്‍വ്വഹിക്കും. 93 നിര്‍ദ്ധനരായവർക്ക് അരിയും വസ്ത്രങ്ങളും വിതരണംചെയ്യും. തുടര്‍ന്ന് 7 മണിക്ക് ഗാന ശുശ്രുഷയും, 7.30ന് ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടില്‍ പ്രസംഗിക്കും .
വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരം, 7.30 ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 5 മണിക്ക ്‌സന്ധ്യാ പ്രാര്‍ത്ഥന.
7-ാം തീയതി വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്‌കാരവും, 7.30 ന് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് തിരുമനസിലെ മുഖ്യ കാര്‍മ്മികത്വത്തിലും ജറുസലേം ഭദ്രാസനത്തിന്റെ മോർ തീമോത്തിയോസ് മാത്യൂസ്, മലബാര്‍ ഭദ്രാസനത്തിന്റെ മോർ സ്‌തേഫാനോസ ്ഗീവര്‍ഗ്ഗീസ്, എന്നീ മെത്രാപ്പോലീത്താമാരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും നടത്തും .
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന ്എത്തുന്ന തീര്‍ത്ഥാടകരെയും കാല്‍നട തീര്‍ത്ഥയാത്ര സംഘങ്ങളെയും ഉച്ചയ്ക്ക് 3 മണിമുതല്‍ ഓമല്ലൂര്‍ കുരിശിങ്കല്‍ വച്ച് അഭിവന്ദ്യ മെത്രാപ്പോലീത്താമാരും മോര്‍ സ്‌തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവകകളിലെ അംഗങ്ങളും സംയുക്തമായി സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് അഭിവന്ദ്യ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന ഉണ്ടായിരിക്കും .തുടര്‍ന്ന്, 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ പാത്രീയാര്‍ക്കീസ് ബാവായുടെ പ്രതിനിധി ലബാനോനിലെ മോര്‍ സേവേറിയോസ് റോജര്‍ അക്രാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് തിരുമനസുകൊണ്ട് അദ്ധ്യക്ഷത വഹിക്കും.
ഫെബ്രുവരി 8-ാം തീയതി ശനിയാഴ്ച വെളുപ്പിന് 3മണിക്ക് മഞ്ഞിനിക്കര മോര്‍ സ്‌തേഫാനോസ് കത്തീഡ്രലില്‍ അഭിവന്ദ്യ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ദയറാ കത്തീഡ്രലില്‍ 5.15ന് പ്രഭാത പ്രാര്‍ത്ഥനയും, 5.45ന് അഭിവന്ദ്യരായ മോര്‍ തീമോത്തിയോസ് തോമസ് (പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി) മോര്‍ ഈവാനിയോസ് കുര്യാക്കോസ് (ക്‌നാനായ ഭദ്രാസനം) മോര്‍ പീലക്‌സീനോസ് സക്കറിയ (ഇടുക്കി ഭദ്രാസനം) എന്നീ അഭിവന്ദ്യ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും, തുടര്‍ന്ന് 8.30ന് പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെ പ്രതിനിധി മോര്‍ സേവേറിയോസ് റോജര്‍ അക്രാസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, മോറാന്റെ കബറിങ്കലും മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഒസ്ത്താത്തിയോസ് ബെന്യാമീന്‍ ജോസഫ്, മോര്‍ യൂലിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാര്‍ത്ഥനയും, 10.30ന് സമാപന റാസയും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.
പെരുന്നാളിന് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കും ; വലിച്ചെറിയരുത് കാമ്പയിനിൽ പങ്കാളിയാകും
പ്രത്യേക ബസ് സർവീസ് , മെഡിക്കൽ സൗകര്യം ഒരുക്കും .
ഹരിത ചട്ടം പാലിച്ചായിരിക്കും ഇത്തവണയും മഞ്ഞിനിക്കര പെരുന്നാൾ നടത്തുക . മുൻ വർഷങ്ങളിലും ഹരിത ചട്ടം പാലിച്ചു വരുന്നുണ്ടായിരുന്നു . പ്ലാസ്റ്റിക് ഫ്ളക്സ് , കോടി എന്നിവ ദയറാ പരിസരത്തും , തീർത്ഥാടകരും ഉപയോഗിക്കാറില്ല. സർക്കാരിന്റെ മാലിന്യം വലിച്ചെറിയരുത് എന്ന ക്യാമ്പയിൻ ഇവിടെയും നടപ്പിലാക്കാൻ ബോധവത്കരണം നടത്തുമെന്ന് പെരുന്നാൾ കമ്മിറ്റി ഭാരവാഹികളായ ജേക്കബ് തോമസ് മാടപ്പാട്ടു കോർ എപ്പിസ്കോപ്പ , ബിനു വാഴമുട്ടം എന്നിവർ അറിയിച്ചു . കാൽനട തീർത്ഥാടകർക്കൊപ്പം മാലിന്യങ്ങൾ നീക്കാൻ പ്രത്യേക ടീമുകൾ ഉണ്ടാകും . തീർത്ഥാടകർ ഭക്ഷണം കഴിക്കാൻ പ്ലാസ്റ്റിക് പാത്രം ,കപ്പുകൾ എന്നിവ ഉപയോഗിക്കരുത് എന്നും നിർദേശത്തിലുണ്ട് .
പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം , എറണാകുളം , മൂവാറ്റുപുഴ , പെരുമ്പാവൂർ , ചെങ്ങന്നൂർ , തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നും കെ. എസ്. ആര്‍. ടി. സിയുടെ പ്രത്യേക ബസ് സര്‍വ്വീസ് മഞ്ഞിനിക്കരയിലേയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. ദയറായ്ക്ക് സമീപമുള്ള പബ്ലിക്ക് ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെസേവനവും ആംബുലന്‍സ് സര്‍വ്വീസും ലഭ്യമായിരിക്കും. .. ദയറായ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ യാചക നിരോധന മേഖലയും ഉത്സവ മേഖലയും ആയിരിക്കും.