കൊച്ചി : സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങൾക്കും ലഹരി വ്യാപനത്തിനുമെതിരെ മാർച്ച് അഞ്ചിന് സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവാസം നടത്താൻ യുഡിഎഫ്. ‘നോ ക്രൈം നോ ഡ്രഗ്സ്’ എന്ന മുദ്രാവാക്യം ഉയർത്തിയായിരിക്കും ഉപവാസമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസൻ പറഞ്ഞു. എസ് സി, എസ്ടി ഫണ്ടുകളും ന്യൂനപക്ഷ ഫണ്ടും കുറച്ചതിനെതിരെ മാര്‍ച്ച് 13ന് കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രിൽ നാലിന് കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നിലും രാപകൽ സമരവും ഏപ്രിൽ 10ന് മലയോര കർഷകരെ അണിനിരത്തി മലയോര ജില്ലകളിൽ ഫോറസ്റ്റ് ഓഫിസ് മാർച്ചും നടത്തും.
പ്രതിപക്ഷ നേതാവ് നയിക്കുന്ന തീരദേശ യാത്ര ഏപ്രിൽ 21 മുതൽ 30 വരെ നടക്കും. കാസർകോട്ടെ നെല്ലിക്കുന്ന് മുതൽ തിരുവനന്തപുരത്ത് വിഴിഞ്ഞം വരെയായിരിക്കും യാത്ര. വനം നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനും യുഡിഎഫ് യോഗം തീരുമാനിച്ചു. യുഡിഎഫ് ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും പ്രക്ഷോഭങ്ങൾ നടത്തും. താഴെ തട്ടിലെ പ്രവർത്തകർക്കായി ക്യാംപ് സംഘടിപ്പിക്കും.
കടൽ മണൽ ഖനനത്തിൽ എൽഡിഎഫുമായി ചേർന്ന് സമരം വേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. ഖനനത്തിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന സർക്കാരാണെന്നും സ്വന്തം നിലയ്ക്ക് സമരം ചെയ്യാനാണ് തീരുമാനമെന്നും എം.എം. ഹസൻ പറഞ്ഞു.