മലപ്പുറം: വ്ലോഗർ ജുനൈദിന്‍റെ അപകട മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്. ജുനൈദ് അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നുവെന്ന വിവരം അപകടത്തിന് തൊട്ടുമുമ്പ് പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. വ്ലോഗറും ഡാൻസറുമായ വഴിക്കടവ് ആലപ്പൊയിൽ ചോയത്തല വീട്ടിൽ ജുനൈദ് (32) ഇന്നലെ രാത്രിയാണ് മഞ്ചേരി തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.
ജുനൈദിന്‍റെ മരണത്തിൽ നിഗൂഢതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ പലരും ആവശ്യമുയർത്തിയിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഏതാനും ആഴ്ചകൾക്ക് മുമ്പ് ജുനൈദ് അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ജുനൈദ് തനിക്കെതിരായ ആരോപണങ്ങൾ സത്യമല്ലെന്ന് അവകാശപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മരണത്തിൽ നിഗൂഢതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യമുയർന്നത്.
വെള്ളിയാഴ്ച വൈകീട്ട് 6.20നാണ് ജുനൈദിന്‍റെ മരണത്തിന് കാരണമായ അപകടം നടന്നത്. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസ് പറയുന്നത്. മഞ്ചേരിയിൽനിന്ന് വഴിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.