ന്യൂഡൽഹി: കേരളത്തിലെ നോക്കുകൂലി വിഷയം രാജ്യസഭയിൽ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിൽ ഇപ്പോൾ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനർത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ എന്നും ഇത്തരം കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചത് എന്നും ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ ചർച്ച നടക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് എം.പിമാര്‍ അതിരൂക്ഷമായി ബഹളം വെച്ചു. പ്രതിഷേധത്തിനിടെ തൃണമൂൽ അംഗങ്ങളോട് ധനമന്ത്രി നിർമലാ സീതാരാമൻ സംസാരിക്കുകയുണ്ടായി. എന്നാൽ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ഇതിന് ശേഷം, സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്ജൻ ഭട്ടാചാര്യ മണിപ്പൂർ വിഷയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോൾ, ധനമന്ത്രി നിർമലാ സീതാരാമൻ സിപിഎമ്മിനെയും കമ്യൂണസത്തെയും വിമർശിക്കുകയായിരുന്നു.
ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നുവെന്ന് പറഞ്ഞ ധനമന്ത്രി, കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂർണ്ണമായി കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്ന് പറയുകയായിരുന്നു. അതിന് ഉദാഹരണമായിട്ടായിരുന്നു നോക്കുകൂലിയെ എടുത്ത് പറഞ്ഞത്.
കേരളത്തിലേക്ക് ബസിൽ ഒരാൾ പോയി ഇറങ്ങിക്കഴിഞ്ഞാൽ ബാഗ് പുറത്തേക്കെടുക്കണമെങ്കിൽ അമ്പത് രൂപയും ഒപ്പം നോക്കുകൂലിയായി സിപിഎം കാർഡുള്ള ആൾക്ക് അതേപോലെ പണം നൽകേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ധനമന്ത്രി ചെയ്തത്.
തുടക്കം മുതൽ ഒടുക്കം വരെ പി. സന്തോഷ് കുമാര്‍ എം.പി. ധനമന്ത്രി പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നുണ്ടായി. എന്നാൽ അതിരൂക്ഷ വിമർശനം സന്തോഷ് കുമാർ എം.പിക്ക് നേരെയും ധനമന്ത്രി ഉയർത്തി. കമ്യൂണിസത്തേയും കമ്യൂണസത്തിന്റെ ഭാഗമായി നിങ്ങൾ പറയുന്ന കാര്യങ്ങൾ എന്റെ വായിലേക്ക് തിരുകാൻ ശ്രമിക്കേണ്ട എന്ന് ധനമന്ത്രി മറുപടി പറഞ്ഞു.