സമരം ചെയ്യുന്ന ആശാ വർക്കർമാർക്കെതിരെ മന്ത്രി ആർ ബിന്ദു. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വന്നപ്പോൾ ‘മണി മുറ്റത്താവണി പന്തൽ’ പാട്ട് പാടി, അവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നും ഇല്ല. ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടത് പക്ഷ സർക്കാർ. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി പ്രതികരിച്ചു. മാധ്യമങ്ങൾ വിവാദങ്ങൾക്ക് പുറകെ പോകുന്നുവെന്നുംനല്ല വാർത്തകൾ കൊടുക്കണമെന്നും മന്ത്രി ഉപദേശിച്ചു.
ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെയാണെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. ആത്മാർത്ഥത അവസാനം വരെ ഉണ്ടാകും. ആശാവർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ. പറയാനുള്ളത് ജെപി നദ്ദ പാർലമെൻറിൽ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. ആശാവർക്കർമാരുടെ സമരം പരിഹരിക്കല്ലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആരോഗ്യമന്ത്രിയെ താൻ കുറ്റം പറയാനില്ല. എടുത്തു ചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ല. അതാണ് താൻ നേരത്തെ തന്നെ പറഞ്ഞത്. പക്ഷേ അത് ദുർവാഖ്യാനം ചെയ്തു.വിഷയത്തിന്റെ ഗൗരവം ചോർന്ന് പോകും. മൂല്യം തകർക്കാൻ മാധ്യമങ്ങൾ കത്രിക വച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആശാ വർക്കർമാരുടെ സമരപ്പന്തൽ സുരേഷ് ഗോപി സന്ദർശിച്ചിരുന്നു. ആശാ വർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ് സംവിധാനത്തെ മാത്രം നിങ്ങൾ താഴ്ത്തിക്കാണേണ്ടതില്ല. പല രാഷ്ട്രീയ സംവിധാനങ്ങളും കുഴപ്പമാണ് ജനങ്ങളോട് ചെയ്തിരിക്കുന്നത്. അതെല്ലാം തോണ്ടിയെടുത്തിരിക്കും. ആശാ വർക്കർമാർക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നുണ്ടെങ്കിൽ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും വിവരം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.