ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വഖഫ് ഭേദഗതി ബിൽ മുസ്‌ലിംകളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. എക്സിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
‘ആർഎസ്‌എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേർന്ന് ഭരണഘടനയ്‌ക്കെതിരായ ഈ ആക്രമണം ഇന്ന് മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ളതാണ്. എന്നാൽ ഭാവിയിൽ മറ്റ് സമുദായങ്ങളെയും ലക്ഷ്യംവയ്ക്കുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുന്നു’.
‘ഇന്ത്യ എന്ന ആശയത്തെ തന്നെ ആക്രമിക്കുകയും മതസ്വാതന്ത്ര്യത്തിനുള്ള അവകാശമായ ആർട്ടിക്കിൾ 25 ലംഘിക്കുകയും ചെയ്യുന്ന ഈ നിയമനിർമാണത്തെ കോൺഗ്രസ് ശക്തമായി എതിർക്കുന്നതായും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
വഖഫ് ഭേദഗതി ബിൽ നിയമപരമായി നിലനിൽക്കില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. അമുസ്‌ലിമിനെ വഖഫ് ബോർഡിൽ കൊണ്ടുവരുന്നത് സമുദായത്തെ അപമാനിക്കലാണ്. നിലവിലെ ബിൽ എങ്ങനെയാണ് മുനമ്പം പ്രശ്നം പരിഹരിക്കുകയെന്നും പ്രേമചന്ദ്രൻ ചോദിച്ചു.
വഖഫ് ദേദഗതി ബില്ലിന് പിന്നാലെ ചർച്ച് ബില്ല് വരുമെന്ന് ഹൈബി ഈഡൻ എംപി ചൂണ്ടിക്കാട്ടി. ബിജെപി ക്രിസ്ത്യൻ സ്വത്തുക്കളിലും കൈകടത്തുമെന്നും ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഹൈബി ഈഡൻ പറഞ്ഞു. ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ശിവസേന യുബിടി, ആം ആദ്മി പാർട്ടി, മുസ്‌ലിം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാർട്ടി എംപിമാരും ബില്ലിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.