ന്യൂഡൽഹി: സവർക്കറെ അപമാനിച്ചെന്ന കേസിൽ ലഖ്നോ സെഷൻസ് കോടതി പുറപ്പെടുവിച്ച സമൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹരജി അലഹബാദ് ഹൈകോടതി തള്ളി. കേസിൽ ഇളവ് ലഭിക്കാനായി രാഹുലിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. രാഹുലിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കാണിച്ച് കഴിഞ്ഞ ഡിസംബറിലാണ് സെഷൻസ് കോടതി സമൻസയച്ചത്.
നേരത്തെ ഭാരത് ജോഡോ യാത്രയിലാണ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ സവർക്കറെ വിമർശിച്ച് രംഗത്തുവന്നത്. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും അവരിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നു എന്നുമായിരുന്നു വിവാദ പരാമർശം. വാർത്ത സമ്മേളനത്തിനു മുമ്പ് രാഹുൽ വിതരണം ചെയ്ത കുറിപ്പിലും സവർക്കർക്കെതിരെ പരാമർശമുണ്ടെന്നും ഇതുവഴി വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും സെഷൻസ് കോടതി നിരീക്ഷിച്ചു.