ദില്ലി: പഹൽഗാം ഭീകരാക്രമണത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്നും നിർണായക യോഗങ്ങൾ തുടരും. പ്രധാനമന്ത്രി നരന്ദ്രമോദിയും അമിത്ഷായും സാഹചര്യം വിലയിരുത്തും. കേന്ദ്രമന്ത്രി സഭ യോഗത്തിന് ശേഷം രാത്രി വൈകി പ്രധാനമന്ത്രി കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി. തുടർച്ചായായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിൽ പാകിസ്ഥാനെ അതൃപ്തി അറിയിച്ച സാഹചര്യത്തിൽ തുടർനീക്കങ്ങൾ ഇന്ത്യ നിരീക്ഷിക്കുകയാണ്.
അതേസമയം, തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു. ഇന്ത്യ പാകിസ്ഥാനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്.
സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്‌ന പരിഹാരം വേണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മാർക്കോ റൂബിയോ സംസാരിച്ചു. ഭീകരാക്രമണത്തിന്റെ അന്വേഷണത്തിൽ പാകിസ്ഥാൻ സഹകരിക്കണമെന്നും യുഎസ് നിർദേശിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ നിൽക്കുമെന്നും യുഎസ് വ്യക്തമാക്കി.
ഇന്ത്യ പാകിസ്ഥാൻ സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് സൗദി അറേബ്യ ഇന്നലെ പ്രസ്താവന ഇറക്കി.



