ദില്ലി: ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നയപ്രഖ്യാപനമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെ ഒരിക്കലും ഇന്ത്യ അംഗീകരിക്കില്ല. ആണവായുധമെന്ന ഭീഷണി ഇന്ത്യയോട് വേണ്ടെന്നും ഇന്ത്യയെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ന്യായവും നീതിയും നടപ്പാക്കലായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഭീകരവാദികളെ തുടച്ചുനീക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഞങ്ങൾ സൈന്യത്തിന് നൽകി.ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ച് കളഞ്ഞാൽ അതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് ഓരോ ഭീകരവാദിക്കും ഭീകരവാദ സംഘടനകൾക്കും മനസിലായി കാണും. തിരിച്ചടിയിൽ 100 ഓളം ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. ഭീകരർക്ക് പരിശീലനം നൽകുന്ന ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇന്ത്യ അത്തരമൊരു തിരിച്ചടി നൽകുമെന്ന് ഭീകരവാദികൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ച് കാണില്ല. ഇന്ത്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഭീകരരുടെ കേന്ദ്രങ്ങൾ മാത്രമല്ല, മറിച്ച് അവരുടെ ധൈര്യം കൂടിയാണ് തകർത്തത്.
ആണവായുധമെന്ന ഭീഷണി ഇന്ത്യയോട് വേണ്ട: നരേന്ദ്ര മോദി
RELATED ARTICLES



