തിരുവനന്തപുരം: മുഖം മിനുക്കാൻ കോൺഗ്രസ്. കെപിസിസിയിൽ സമ്പൂര്‍ണ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് ഒരുങ്ങുന്നു. സംസ്ഥാന നേതാക്കളുടെ എതിർ അഭിപ്രായങ്ങൾ മറികടന്നാണ് നീക്കം. കെപിസിസി ഭാരവാഹികൾക്ക് പുറമെ ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരും മാറിയേക്കും. 10 ലേറെ ഡിസിസി അധ്യക്ഷൻമാർ മാറിയേക്കുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത വേളയിൽ, കേരളത്തിൽ പേരിന് മാത്രം പുനസംഘടനയെന്നായിരുന്നു നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ കനഗോലു റിപ്പോര്‍ട്ട് പിന്തുടരാനാണ് ഹൈക്കമാന്റ് തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയുടെ റിപ്പോർട്ടും പരിഗണിച്ചിട്ടുണ്ട്. താഴെത്തട്ടിൽ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അതിനെ വോട്ടാക്കി മാറ്റാൻ സാധിക്കുന്നില്ലെന്ന വിമർശനം നേരത്തെ ചില നേതാക്കളിൽ നിന്നും ഉയർന്നിരുന്നു.



