ബാഗോട്ട: ഓപറേഷൻ സിന്ദൂറിലേക്ക് നയിച്ച കാര്യങ്ങൾ വിശദീകരിക്കാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം കൊളംബിയൻ നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ, അവർ പാകിസ്താനോട് സ്വീകരിച്ച സഹതാപ നിലപാട് മാറ്റിയെന്ന് ശശി തരൂർ. തരൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊളംബിയ സന്ദർശിക്കുന്നത്. ഓപറേഷൻ സിന്ദൂറിൽ പൗരന്മാർക്ക് ജീവൻ നഷ്ടമായതിൽ കൊളംബിയ പാകിസ്താനെ ഹൃദയപൂർണമായ അനുശോചനം അറിയിച്ചിരുന്നു.
കൊളംബിയ വിദേശകാര്യ സഹമന്ത്രി റോസ യൊൻഡ വില്ലവിസെൻഷ്യോ ഉൾപ്പെടെയുള്ളവരുമായി താൻ നടത്തിയ കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നെന്ന് തരൂർ പറഞ്ഞു. അവരുടെ പ്രസ്താവനയിലുണ്ടായിരുന്ന നിരാശയും ഭീകരതയോട് ഇന്ത്യക്കുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും വിശദീകരിച്ചു. തുടർന്ന് പ്രസ്താവന പിൻവലിക്കുന്നതായി മന്ത്രി വ്യക്തമാക്കിയെന്ന് തരൂർ തുടർന്നു. കൊളംബിയയിൽനിന്ന് സംഘം ബ്രസീലിലേക്ക് പോകും.



