ഫ്ലോറിഡ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്ര വീണ്ടും മാറ്റി. ജൂൺ 22ന് നിശ്ചയിച്ചിരുന്ന ആക്‌സിയം 4 ദൗത്യമാണ് മാറ്റിയത്. പുതുക്കിയ തിയതി അറിയിച്ചിട്ടില്ല. ഇത് ആറാം തവണയാണ് ശുഭാംശുവിന്റെ യാത്ര മാറ്റിയത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ചില സാങ്കേതിക പ്രശ്‌നങ്ങളാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണമെന്നാണ് വിവരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സ്വെസ്ഡ സർവീസ് മൊഡ്യൂളിൽ മിക്ക സെഗ്‌മെന്റുകളിലും അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണികൾക്ക് ശേഷം ബഹിരാകാശ നിലയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് വിവരം. ജൂൺ 30നകം യാത്ര നടന്നില്ലെങ്കിൽ പിന്നീട് ജൂലൈ പകുതിയോടെയെ യാത്ര നടക്കുകയുള്ളു. ദൗത്യം വൈകുന്നതിനാൽ നിലയത്തിൽ സംഘം നടത്താനിരിക്കുന്ന പരീക്ഷണങ്ങളിൽ ചിലത് റദ്ദാക്കേണ്ടിവരും.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് യാത്ര. സ്പേയ്‌സ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ശുക്ലയും സംഘവുമായി കുതിക്കുക. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് അവർ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തുക. അമേരിക്കൻ കമ്പനിയായ ആക്സിയം സ്പേസ്, നാസ, സ്പേയ്‌സ്എക്സ്, ഐഎസ്‌ആർഒ എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം. മുമ്പ് ജൂൺ 9നും 11നും യാത്രയ്ക്ക് തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതിക തകരാറും കാലാവസ്ഥാ പ്രശ്‌നങ്ങളും ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ചയും കാരണം ദൗത്യം നീളുകയായിരുന്നു. മെയ് 29നാണ് ആദ്യം ദൗത്യം തീരുമാനിച്ചിരുന്നത്.



