:
ദുബൈ: വേനൽക്കാല യാത്രാ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ യാത്രാ മുന്നറിയിപ്പ് നൽകി ദുബൈയുടെ എമിറേറ്റ്‌സ് എയർലൈൻസ്. ബുധനാഴ്ചയാണ് എമിറേറ്റ്‌സ് അറിയിപ്പ് നൽകിയത്. തിരക്കേറിയ വേനൽക്കാല സീസൺ കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണവും വർധിക്കും.ഈ ആഴ്ച മാത്രം ദുബൈ വിമാനത്താവളം വഴി ദിവസേന 30,000 യാത്രക്കാർ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 12 ദിവസമായി ഇസ്രയേൽഇറാൻ സംഘർഷവും പിന്നീട് ഉണ്ടായ വെടിനിർത്തലും മൂലം വ്യോമപാത താൽക്കാലികമായി അടച്ചിടുകയും നിരവധി വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്തിരുന്നു. എങ്കിലും യാത്രക്കാരുടെ തിരക്കിൽ കുറവ് വന്നില്ലെന്നും 12 ലക്ഷം യാത്രക്കാർ കഴിഞ്ഞ രണ്ട് ആഴ്ചയിൽ എയർലൈനിൽ യാത്ര ചെയ്തതായും എമിറേറ്റ്‌സ് അറിയിച്ചു.ജൂൺ 26 മുതൽ ജൂൺ 30 വരെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് എയർലൈന്റെ അറിയിപ്പ്. വേനൽ അവധി ആഘോഷിക്കുന്നതിനായി കുടുംബങ്ങൾ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് തിരക്കേറാൻ സാധ്യത പ്രതീക്ഷിക്കുന്നത്. അതിനാൽ യാത്രക്കാർ അവരുടെ യാത്രകൾ മുൻകൂട്ടി തീരുമാനിക്കണമെന്നും തടസ്സരഹിതമായ യാത്രക്കായി അവസാന നിമിഷ യാത്രാ പദ്ധതികൾ ഒഴിവാക്കണമെന്നും എമിറേറ്റ്‌സ് നിർദ്ദേശിച്ചു.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ ഡിപ്പാർച്ചർ സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് അറിയിപ്പുണ്ട്. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെ തിരക്ക്, കാർ പാർക്കിങ്ങിലെ തിരക്ക്, ഇമ്മിഗ്രേഷനിലെ നീണ്ട നിര എന്നീ സാധ്യതകൾ യാത്രക്കാർ പ്രതീക്ഷിക്കണം. ഇതനുസരിച്ച് നേരത്തെ തന്നെ വിമാനത്താവളത്തിലേക്ക് പുറപ്പെടണം. വിമാനം പുറപ്പെടുന്നതിന് ഒന്നര മണിക്കൂറെങ്കിലും മുമ്പ് ഇമ്മിഗ്രേഷൻ പൂർത്തിയാക്കുകയും ടേക്ക് ഓഫിന് ഒരു മണിക്കൂർ മുമ്പെങ്കിലും ബോർഡിങ് ഗേറ്റിൽ എത്തുകയും വേണം. യാത്രക്കാർക്ക് ഓൺലൈൻ ചെക്ക്ഇൻ, വിമാന വിവരങ്ങൾ പരിശോധിക്കൽ, ഡിജിറ്റൽ ബോർഡിങ് പാസ് എന്നിവക്കായി എമിറേറ്റ്‌സ് ആപ്ലിക്കേഷൻ ഡൺലോഡ് ചെയ്ത് ഇതിലെ സേവനങ്ങൾ ഉപയോഗപ്പെടുത്താം. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് ഓൺലൈൻ, ആപ്പ് ചെക്ക്ഇൻ സേവനങ്ങൾ തുടങ്ങും. വിമാന യാത്ര കുറച്ച് കൂടി എളുപ്പമാക്കാനായി ഓവർനൈറ്റ് ബാഗ് ഡ്രോപ്, സിറ്റി ചെക്ക്ഇൻ, ഹോം ചെക്ക്ഇൻ, എർപോർട്ട് ട്രാൻസിറ്റ് എന്നീ സേവനങ്ങൾ ഉപയോഗിക്കാം. ബാഗേജിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കുകയും വേണം.



