ന്യൂഡൽഹി: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ മൂന്ന് ഇന്ത്യക്കാെര തട്ടിക്കൊണ്ടുപോയി. ഡയമണ്ട് സിമന്റ് ഫാക്ടറി തൊഴിലാളികളെയാണ് ജൂലൈ ഒന്നിന് സായുധസംഘം തട്ടിക്കൊണ്ടുപോയത്.
ഇവരെ സുരക്ഷിതമായി മോചിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം മാലി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇരകളുടെ കുടുംബവുമായും മാലി സർക്കാറുമായും കമ്പനി അധികൃതരുമായും നിരന്തരം ആശയവിനിമയം നടത്തുന്നതായി ബമാകോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ആഭ്യന്തര സംഘർഷ പശ്ചാത്തലത്തിൽ മാലിയിലെ ഇന്ത്യക്കാരോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദി ആക്രമണങ്ങൾ പതിവായിട്ടുണ്ട്.



