ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി കെ രാധാകൃഷ്ണൻ എം പി. നിമിഷപ്രിയയുടെ കേസ് വളരെ സങ്കീർണ്ണവും ദാരുണവുമാണെന്ന് കത്തിൽ കെ രാധാകൃഷ്ണൻ സൂചിപ്പിച്ചിട്ടുണ്ട്. നിയമപരമായി ശിക്ഷാർഹമാണെങ്കിലും, വ്യക്തിപരമായ ഗുരുതര ആഘാതത്തിന്റെ സാഹചര്യത്തിലാണ് കൃത്യം ചെയ്തതെന്ന് റപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യെമനിൽ താമസിക്കുന്നതിനിടെ ദീർഘകാല പീഡനവും ചൂഷണവും നിമിഷപ്രിയ നേരിട്ടതായി റപ്പോർട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2025 ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ ഇടപെടലിന് വളരെ കുറച്ച് സമയം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും കത്തിൽ സൂചിപ്പിട്ടുണ്ട്.വിഷയത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും കണക്കിലെടുത്ത് യെമൻ അധികാരികളുമായി ഉടനടി നയതന്ത്രപരമായ ഇടപെടൽ നടത്തണമെന്നും കെ രാധാകൃഷ്ണൻ പ്രധാനമന്ത്രയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സാഹചര്യത്തിന്റെ ഗൗരവവും ഉൾപ്പെട്ടിരിക്കുന്ന മാനുഷിക മാനങ്ങളും കണക്കിലെടുത്ത് വധശിക്ഷ തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യാ ഗവൺമെന്റ് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെടുന്നത് 8.67 കോടി രൂപയെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചതായാണ് റപ്പോർട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാൽ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യൺ ഡോളർ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമൻ പൗരനായ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരിൽകണ്ട് മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.
നിമിഷപ്രിയയുടെ മോചനത്തിൽ അടിയന്തിരമായി ഇടപെടൽ നടത്തണം: പ്രധാനമന്ത്രിക്ക് കത്ത് നൽകി കെ രാധാകൃഷ്ണൻ എം പി.
RELATED ARTICLES



