പത്തനംതിട്ട : കടം വാങ്ങിയ പണം തിരികെ ചോദിച്ച വിരോധത്താൽ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. തൂവയൂർ തെക്ക് പാണ്ടിമലപ്പുറം നന്ദു ഭവനിൽ ചന്ദു എന്ന വൈഷ്ണവ് ( 23) ആണ് പിടിയിലായത്. അയൽവാസിയും ബന്ധുവുമായ തൂവയൂർ തെക്ക് പാണ്ടിമലപ്പുറം പുത്തൻപുരയിൽ വീട്ടിൽ ഹരിഹര ( 43) നാണ് ആക്രമണത്തിൽ പരിക്കേറ്റത്.11 ന് രാത്രി പത്തോടെ മദ്യപിച്ച് വഴക്കുണ്ടാക്കിയ യുവാവ്, കൈയിൽ കരുതിയ സ്റ്റീൽ പൈപ്പുമായി എത്തി അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളം കേട്ട് ഹരിഹരന്റെ സഹോദരൻമാർ എത്തിയപ്പോൾ റോഡിലേക്ക് ഇറങ്ങിയ പ്രതി, വീണ്ടും ചീത്തവിളിച്ചു. ചോദ്യം ചെയ്തപ്പോൾ കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടി. തടഞ്ഞപ്പോൾ കയ്യിൽ തട്ടി പിന്നീട് തലയിൽ കൊണ്ട് മുറിഞ്ഞു. കൈയ്യിൽ ചതവ് ഉണ്ടാവുകയും ചെയ്തു. സഹോദരന്മാർ ചേർന്ന് ചികിത്സക്കായി അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് ചന്ദുവിനെ വീടിനു അടുത്തുനിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇയാൾ രണ്ടാഴ്ചമുമ്പ് ഹരിഹരന്റെ കൈയിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ഹരിഹരൻ ഇത് തിരികെ ചോദിച്ചതിനെതുടർന്ന് കഴിഞ്ഞ രാത്രി ഫോണിലൂടെ അസഭ്യം വിളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്നുണ്ടായ പ്രകോപനത്തിൽ മദ്യപിച്ചെത്തി, ഹരിഹരന്റെ വീടിന് മുന്നിൽ റോഡിൽ വച്ച് വഴക്കുണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നു. ചികിത്സക്ക് ശേഷം വീട്ടിലെത്തിയ ഇയാളുടെ മൊഴി ഏ എസ് ഐ രവികുമാർ രേഖപ്പെടുത്തി. എസ് ഐ ആർ ശ്രീകുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് 3.15 ന് അറസ്റ്റ് രേഖപ്പെടുത്തി. തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
കടം വാങ്ങിയ പണം തിരികെ ചോദിച്ച വിരോധത്താൽ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
RELATED ARTICLES



