തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനെതിരായ പരസ്യ വിമർശനത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന് ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതി കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്കുള്ള മാർച്ചിലേക്കാണ് പിജെ കുര്യന് ക്ഷണക്കത്ത് നൽകിയത്. ‘ഇന്നോവ കാറിൽ ഗ്ലാസിട്ട് പോകുമ്പോൾ സമരം കാണാൻ കഴിയില്ല, എ സി മുറിയിലിരുന്ന് വാർത്ത കാണുമ്പോൾ കണ്ണട തുടച്ചുവെച്ച് കാണണം’ എന്ന് കത്തിൽ പറയുന്നു. കെഎസ് യു സംസ്ഥാന ഉപാധ്യക്ഷൻ അരുൺ രാജേന്ദ്രനാണ് പിജെ കുര്യന് തുറന്ന കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ‘സാറിന്’ ഞങ്ങളുമായൊന്നും ഒരു ബന്ധവും ഇല്ലാത്തത് കൊണ്ട് ഒരുപക്ഷെ ഇപ്പോൾ ജയിലിൽ കിടക്കുന്ന കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം ഉള്ളവരെ അറിഞ്ഞെന്ന് വരില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അരുൺ കുറിച്ചു. അതേസമയം യൂത്ത് കോൺഗ്രസിനെതിരായ പരസ്യ വിമർശനത്തിലുറച്ച് നിൽക്കുകയാണ് പിജെ കുര്യൻ. സദുദ്ദേശപരമായ നിർദ്ദേശമാണ് മുന്നോട്ട് വെച്ചതെന്നും പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളിൽ ഒരിടത്തും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റികളില്ലെന്നും പി ജെ കുര്യൻ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അതുപറഞ്ഞത്. തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ സിപിഐഎം ഗുണ്ടായിസം നേരിടണമെങ്കിൽ ഓരോ പഞ്ചായത്തിലും ബൂത്തിലും നമുക്കും ചെറുപ്പക്കാർ വേണം. സമരത്തിൽ മാത്രം കേന്ദ്രീകരിക്കാതെ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണം എന്നും പി ജെ കുര്യൻ വ്യക്തമാക്കി. അഭിപ്രായം പാർട്ടിക്ക് വേണ്ടി പറഞ്ഞതാണെന്നും അതിൽ ദോഷം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. കൂട്ടത്തിൽ എസ്എഫ്‌ഐയെ പരാമർശിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അതിൽ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിജെ കുര്യന് ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതി കെഎസ്‌യു
RELATED ARTICLES



