ടെൽ അവിവ്: ഇസ്രയേലിൽ ഘടകകക്ഷി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിൽ. യാഥാസ്ഥിതിക കക്ഷിയായ യുനൈറ്റഡ് തോറ ജൂദായിസം (യുടിജെ) പാർട്ടിയുടെ ആറ് അംഗങ്ങളാണ് രാജിക്കത്ത് നൽകിയത്. മതവിദ്യാർത്ഥികൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ ഇളവ് നൽകണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതോടെയാണിത്. നിർബന്ധിത സൈനിക സേവനത്തിൽ നൽകിയിരുന്ന ഇളവ് അവസാനിപ്പിച്ച് സർക്കാർ പ്രഖ്യാപിച്ച കരട് സൈനിക നയത്തിൽ പ്രതിഷേധിച്ചാണ് ഏഴ് അംഗങ്ങളിൽ ആറ് പേരും രാജിക്കത്ത് നൽകിയത്.
മറ്റൊരു തീവ്ര യാഥാസ്ഥിതിക പാർട്ടിയായ ഷാസും സർക്കാർ തിരുത്തിയില്ലെങ്കിൽ പിന്തുണ പിൻവലിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എങ്കിൽ നെതന്യാഹു സർക്കാരിനുള്ള പിന്തുണ നഷ്ടമാകും. 48 മണിക്കൂർ സമയമാണ് ഈ പാർട്ടികൾ തീരുമാനം പുനപരിശോധിക്കാൻ നെതന്യാഹുവിന് നൽകിയിരിക്കുന്നത്. മത വിദ്യാർഥികൾക്ക് ഇതുവരെ നൽകിയിരുന്ന ഇളവ് പുനപരിശോധിക്കാൻ നേരത്തെ ഇസ്രയേൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നെതന്യാഹുവിന്റെ പാർട്ടിയും എല്ലാ ഇസ്രയേലികൾക്കും നിർബന്ധ സൈനിക സേവനം വേണമെന്ന നിലപാടിലാണ്.



