ദില്ലി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്രംഗ് ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രവർത്തകർ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയണ്. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ സിബിസിഐ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. വിഷയം ഉയർത്തികാട്ടി ബിജെപിക്കും ആർഎസ്എസിനും എതിരായുള്ള നീക്കം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം.
കന്യാസ്ത്രീകൾക്ക് പൂർണ പിന്തുണയുമായി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചത് ബജ്രംഗ്ദൾ ആകാമെന്നും, രാജ്യവിരുദ്ധരായ ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സിബിസിഐ വക്താവ് തുറന്നടിച്ചു. സഭാ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ഈയിടെയായി അക്രമസംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഉടനടി ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ പെൺകുട്ടികളെ നിർബന്ധിച്ചെന്നും, കന്യാസ്ത്രീകൾക്ക് യാത്രാ രേഖകളില്ലായിരുന്നുവെന്ന ആരോപണം വ്യാജമാണെന്നും സിബിസിഐ വ്യക്തമാക്കി.



