ജാർഖണ്ഡ് : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. ജാർഘണ്ഡ് ചൈബാസയിലുള്ള ജനപ്രതിനിധികളുടെ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി രാഹുൽ കോടതിയിൽ നേരിട്ട് ഹാജരായി. രാവിലെ 10.55 ഓടെയാണ് രാഹുൽ കോടതിയിലെത്തിയത്.2018 ലെ ഒരു റാലിയിലാണ് രാഹുൽ അമിത് ഷായ്‌ക്കെതിരെ കേസിനാസ്പദമായ പരാമർശം നടത്തിയത്. ഏത് കൊലപാതകിക്കും ബി.ജെ.പിയുടെ ദേശീയ പ്രസിഡന്‍റാകമെന്നായിരുന്നു പരാമർശം. ഇതിനെതിരെ പ്രതാഭ് യാദവ് എന്ന വ്യക്തിയാണ് ജാർഖണ്ഡിലെ കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് രാഹുലിനോട് നേരത്തെ തന്നെ ജൂണ് 26 ന് കോടതിയിൽ ഹാജരാകണമെന്ന് ആവിശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ച് അത് ആഗസ്റ്റ് 6 ലേക്ക് മാറ്റുകയായിരുന്നു. ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കോടതിയിൽ ഹാജരായതെന്നും നടപടിക്രമങ്ങളുമായി മുന്നോട്ട് കൊണ്ടുപോകുമെന്നും രാഹുലിന്‍റെ അഭിഭാഷകൻ പ്രണവ് ദരിപ പറഞ്ഞു. കേസ് മാനനഷ്ടവുമായി ബന്ധപ്പെട്ടതാണെന്നും 2018 ൽ രജിസ്റ്റർ ചെയ്തതാണെന്നും അഭിഭാഷകൻ പറഞ്ഞു.ഉത്തർ പ്രദേശ്, മധ്യ പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലും രാഹുൽ ഗാന്ധിക്കെതിരെ ഇത്തരം സമാനമായ കേസുകളെടുത്തിട്ടുണ്ട്.



