അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതില്‍ പ്രകോപിതനായ യുവാവ് 20കാരിയെ കഴുത്തറുത്ത് കൊന്നു. കച്ചിലെ എയര്‍പോര്‍ട്ട് റിങ്ങ് റോഡിലെ ശങ്കര്‍ കോളജ് ബിസിഎ വിദ്യാര്‍ഥിനി സാക്ഷിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന കുട്ടിയെ താമസ സ്ഥലത്ത് നിന്നും വിളിച്ചിറക്കിയാണ് യുവാവ് ആക്രമിച്ച് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മറ്റൊരു സുഹൃത്തിനും യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതില്‍ വിശദീകണം തേടിയായിരുന്നു യുവാവ് പെണ്‍കുട്ടിയെ താമസ സ്ഥലത്ത് നിന്നും വിളിച്ചിറക്കിയത്. ഇരുവരും സംസാരിക്കുന്നതിനിടെ തർക്കത്തിലാവുകയും പ്രകോപിതനായ മോഹിത്ത് കയ്യില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയുമായിരുന്നു. പിന്നാലെ മോഹിത്ത് ബൈക്കുമായി കടന്നുകളയുകയും ചെയ്തു.
പെണ്‍കുട്ടിയും മോഹിതും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോഹിതുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി നിലപാട് എടുത്തതായിരുന്നു കൊലപാതകത്തിന് കാരണം.



