ദില്ലി: ദോഹയിലെ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തർ അമീറുമായും മോദി സംസാരിച്ചു. ഖത്തറിൻറെ പരമാധികാരം ലംഘിച്ചതിനെ അപലപിച്ച മോദി മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്തു. ഇന്ത്യയുടെ പിന്തുണയ്ക്ക് ഖത്തർ അമീർ മോദിക്ക് നന്ദി പറഞ്ഞു. എല്ലാ തരത്തിലുള്ള ഭീകരവാദത്തിനും ഇന്ത്യ എതിരെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്. ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഖത്തറിന് ഉണ്ടെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. ആക്രമണം നെതന്യാഹുവിന്‍റെ മാത്രം തീരുമാനമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ആക്രമണത്തെ ന്യായീകരിക്കുകയാണ് ഇസ്രയേൽ. തിരിച്ചടിക്ക് സജ്ജരെന്ന ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ യുദ്ധ ഭീതിയിലാണ് പശ്ചിമേഷ്യ. സംഘർഷം രൂക്ഷമാകുമോ എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.
അമേരിക്കയുമായി സഖ്യത്തിലുള്ള ജിസിസി രാജ്യത്ത് ഇസ്രയേൽ നടത്തിയ ഏപക്ഷീയ ആക്രമണത്തിലെ രോഷം അറബ് മേഖലയിലാകെ പടരുകയാണ് . വിവിധ രാജ്യത്തലവന്മാർ ദോഹയിലെത്തി പങ്കുവയ്ക്കുന്നത് ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അമര്‍ഷം. സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള ഏത് നടപടിയയെയും പിന്തുണയ്ക്കുമെന്ന് ദോഹയിലെത്തിയ യുഎഇ പ്രസിഡന്‍റ് ഉറപ്പ് നൽകി.



