ഹൈദരാബാദ്: പുറപ്പെടാൻ നിശ്ചയിച്ച സമയത്തിൽ നിന്ന് എട്ട് മണിക്കൂർ വൈകിയ ഒമാൻ എയർ വിമാനം പിന്നീട് റദ്ദാക്കി. ഹൈദരാബാദിൽ നിന്ന് മസ്‌കറ്റലേക്കുള്ള വിമാനമാണ് റദ്ദാക്കിയത്. എട്ട് മണിക്കൂർ വൈകിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയതെന്ന് ഏവയേഷൻ ന്യൂസ് റപ്പോർട്ട് ചെയ്തു.
ഒമാൻ എയർലൈൻസിന്റെ ഡബ്ല്യുവൈ232 വിമാനമാണ് റദ്ദാക്കിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. എന്നാൽ യാത്രക്കാരെ കയറ്റി കഴിഞ്ഞപ്പോൾ വിമാനത്തിന്റെ എയർ കണ്ടീഷനിങ് തകരാറിലായി. മൂന്ന്, നാല് മണിക്കൂറോളം വിമാനത്തിലിരുന്ന യാത്രക്കാരിൽ പലർക്കും ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. എന്നാൽ തകരാർ പരിഹരിക്കാനാകാതെ വന്നതോടെ രാത്രി 10 മണിക്ക് വിമാനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. എട്ട് മണിക്കൂറോളം വൈകിയാണ് റദ്ദാക്കിയത്. എന്നാൽ സംഭവത്തിൽ ഒമാൻ എയർ അധികൃതർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.



