തിരുവനന്തപുരം: കെപിസിസി അധ്യക്ഷ മാറ്റത്തിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടു. മുൻ കെപിസിസി അധ്യക്ഷന്മാർ അടക്കമുള്ളവരെ ടെലഫോണിൽ വിളിച്ചു. കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതുണ്ടോ എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. സുധാകരനെ മാറ്റേണ്ടതില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻമാരടക്കം ഒരു വിഭാഗം നേതാക്കൾ അറിയിച്ചു.
പുതിയ കെ പിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡിന്‍റെ തീരുമാനം. നിലവിലെ അധ്യക്ഷൻ കെ.സുധാകരന്‍റെ എതിർപ്പ് അവഗണിക്കാനാണ് തീരുമാനം. ആന്‍റോ ആന്‍റണിയുടെ പേരിന് തന്നെയാണ് മുൻതൂക്കം.കേരളത്തിന്‍റെ ചുമതലയിൽ നിന്നും ദീപ ദാസ് മുൻഷിയെ മാറ്റണമെന്ന ആവശ്യവുമായി സുധാകര പക്ഷവും രംഗത്തെത്തി. അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വത്തിൽ യുഡിഎഫ് ഘടകകക്ഷികളും ആശങ്ക അറിയിച്ചു. തനിക്ക് പറയാനുള്ളതെല്ലാം നാളെ പറയാമെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.
അതേസമയം കെപിസിസി അധ്യക്ഷമാറ്റത്തിൽ രമേശ് ചെന്നിത്തല പ്രതികരിക്കാൻ വിസമ്മതിച്ചു. കേരളത്തിന്‍റെ കാര്യത്തിൽ പ്രതികരിക്കേണ്ടത് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.



