കോഴിക്കോട്: സിനിമ ചെറുപ്പക്കാരെ ക്രൂരകൃത്യത്തിന് പ്രേരിപ്പിക്കുന്നുവെന്ന വാദം ശരിയല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റകൃത്യത്തിന് പ്രധാന കാരണം ലഹരിയാണെന്ന് രാഹുൽ പറഞ്ഞു. മീഡിയവൺ ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വയലൻസ് ഹീറോയിസമായി കരുതുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. ഇത്തരം കാര്യം പറഞ്ഞാൽ തന്ത വൈബായി മാറും.സിനിമയിൽ വയലൻസ് മുമ്പും വന്നിട്ടുണ്ട്. ഇപ്പോഴും വരുന്നുണ്ട്.മംഗലശേരി നീലകണ്ഠൻ വാളെടുത്ത് ശേഖരന്റെ കൈ മുറിക്കുന്നത് കണ്ടവരാണ് നമ്മൾ, അത് കണ്ടവരെല്ലാം വാളെടുത്ത് വെട്ടാൻ പോയവരല്ല.സിനിമകൾ കണ്ട് ആരെയെങ്കിലും ഇടിച്ചു പഞ്ചറാക്കാമെന്ന് നമ്മളാരും കരുതാറില്ല. നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകളും ഉണ്ട്.എന്നാൽ അത് കണ്ടിട്ട് ആരും മദ്യപാനമോ ലഹരിയോ നിർത്തിയതായി കേട്ടിട്ടില്ല. എല്ലാത്തിന്റെയും പ്രധാനപ്പെട്ട കാരണം ലഹരിയാണ്. ലഹരിവലയിലെ വൻ കണ്ണികളെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ല.അടുത്തിടെ നാലു തവണ ജയിലിൽ കിടന്നയാളാണ് ഞാന്‍. അന്ന് തനിക്കൊപ്പം കഴിഞ്ഞവരിൽ ഭൂരിഭാഗവും ലഹരിക്കേസ് പ്രതികളായിരുന്നു. പൊലീസ് പിടികൂടുന്നവരിൽ ഭൂരിഭാഗവും അവസാന കണ്ണികളാണ്.സംഭവത്തിൽ പൊലീസ് സംവിധാനം കാര്യക്ഷമമാകണമെന്നും അദ്ദേഹം പറഞ്ഞു.