റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി ആദ്യമായി പെൻഷൻ പദ്ധതി നടപ്പിലാക്കുന്നു. നിലവിൽ സൗദി പൗരന്മാർക്ക് മാത്രമുള്ള ഈ സൗകര്യം പ്രവാസികൾക്കും ലഭ്യമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) അറിയിച്ചു. പബ്ലിക് പെൻഷൻ ആന്റ് സേവിങ്‌സ് എന്ന പേരിലായിരിക്കും പദ്ധതി.
സൗദിയിൽ തൊഴിൽ ചെയ്യുന്നവരിൽ ഭൂരിഭാഗവും വിദേശികളാണ്. അവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. പ്രവാസി കുടുംബങ്ങളുടെ സമ്പാദ്യം വർധിപ്പിക്കുക, ജീവിത സുരക്ഷ മെച്ചപ്പെടുത്തുക, രാജ്യത്ത് നിന്ന് വിദേശങ്ങളിലേക്കുള്ള പണമൊഴുക്ക് നിയന്ത്രിക്കുക, വിദേശികളുടെ നിക്ഷേപം രാജ്യത്തിനകത്ത് വർധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കഴിഞ്ഞ വർഷം പ്രവാസികൾ സൗദിയിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചത് 14,420 കോടി റിയാലാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് 14% വർധനവാണ് കാണിക്കുന്നത്. പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക നിക്ഷേപം വർധിപ്പിക്കാനും പ്രവാസികൾക്ക് സാമ്പത്തികമായി വലിയൊരു നേട്ടം ഉണ്ടാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.



