
റിയാദ്: സൗദി സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പരമ്പരാഗത വസ്ത്രം നിർബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം. സെക്കണ്ടറി തലത്തിലാണ് നിയമം ബാധകമാകുക. ഇത് പ്രകാരം തോബും, ശിരോവസ്ത്രവുമായിരിക്കും വിദ്യാർത്ഥികൾ ധരിക്കേണ്ടത്. സർക്കാർ സ്‌കൂളുകൾക്കും, സ്വകാര്യ സ്‌കൂളുകൾക്കും നിയമം ബാധകമാകും. വിദ്യാർത്ഥികളായ വിദേശികളും നിയമം പാലിക്കണം. എന്നാൽ ഇത്തരം വിദ്യാർത്ഥികൾ തോബ് മാത്രം ധരിച്ചാൽ മതിയാകും.
വിദേശ സ്‌കൂളുകൾക്കും, ഇന്റർനാഷണൽ സ്‌കൂളുകൾക്കും നിയമം ബാധകമല്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജനങ്ങളിൽ ദേശീയ ബോധം വളർത്താനായുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പദ്ധതികളുടെ ഭാഗം കൂടിയാണ് പുതിയ നിയമം. ദേശീയത വളർത്തുക, രാജ്യത്തോടും, ഭരണാധികാരികളോടും അടുപ്പമുണ്ടാക്കുക, വിദ്യാർത്ഥികളിൽ സ്വത്വ ബോധം വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നത്.