അബുദാബി: അബുദാബിയിലെ അൽ ഷവാമെഖ് മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഇന്ത്യക്കാരന് പരുക്കേറ്റു. വ്യോമപ്രതിരോധ സംവിധാനം തകർത്ത മിസൈലിന്റെ ഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. പരുക്കേറ്റയാളുടെ നില നിലവിൽ ഗുരുതരമല്ലെന്നും ഇദ്ദേഹം വിദഗ്ധ ചികിത്സയിലാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈൽ ആക്രമണത്തെത്തുടർന്ന് അടിയന്തര രക്ഷാസേന സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഇറാൻ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെ തുടർന്ന് യുഎഇ വ്യോമപ്രതിരോധ സംവിധാനം അതീവ ജാഗ്രതയിലാണ്. ഇതുവരെ 345 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,773 ഡ്രോണുകളും യുഎഇ വിജയകരമായി പ്രതിരോധിച്ചതായാണ് റിപ്പോർട്ടുകൾ.
ആക്രമണങ്ങളിൽ ഇതുവരെ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ഇന്ത്യക്കാരുൾപ്പെടെ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ സ്വദേശികളായ ആറ് സിവിലിയന്മാർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ 161 പേർക്ക് ഇതുവരെ പരുക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.



