ദുബൈ: ചെറിയ ക്ലാസുകളിലെ കുട്ടികളിൽ അറബിക് ഭാഷാ പരിജ്ഞാനം വർധിപ്പിക്കാൻ പുതിയ നയം അവതരിപ്പിച്ച് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും നഴ്സറികളിലും ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് ഭാഷാ പഠനം നിർബന്ധമാക്കുന്നതാണ് പുതിയ നയം.
ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കും. ആദ്യ ഘട്ടത്തിൽ നാല് മുതൽ ആറ് വരെ വയസ്സുള്ള കുട്ടികൾക്കുള്ള അറബി ഭാഷാ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. തുടർന്നുള്ള ഘട്ടങ്ങളിൽ ആറുവയസ്സു വരെയുള്ള മുഴുവൻ കുട്ടികളെയും പരിധിയിൽ ഉൾപ്പെടുത്തുമെന്ന് കെഎച്ച്ഡിഎ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. എമിറാത്തി സംസ്കാരം, ഭാഷ, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനബോധം വളർത്താൻ സഹായിക്കുന്നതിന് സ്കൂളുകളിലും സമൂഹത്തിലും അറബിക് ഉപയോഗം ശക്തിപ്പെടുത്താനാണ് പദ്ധതിയുടെ ലക്ഷ്യം.