മസ്കത്ത്: കത്തുന്ന ചൂടിന് ആശ്വാസമേകി ഒമാനിൽ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. അവാബി, റുസ്താഖ്, ഖസബ് തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ രണ്ടു ദിവസമായി കൂടുതൽ മഴ പെയ്തത്. 141 മില്ലിമീറ്ററുമായി ഖസബിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.
പെരുന്നാൾ അവധി ദിവസങ്ങളിൽ മഴയുണ്ടാകുമെന്ന് നേരത്തെ ഒമാൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ മുതൽ നേരിയ തോതിൽ മഴ ലഭിച്ചിരുന്നെങ്കിലും ചിലയിടങ്ങളിൽ ഉച്ചക്ക് ശേഷം കരുത്താർജിച്ചു. ഉൾഗ്രാമങ്ങളിൽ റോഡുകളിൽ വെള്ളം കയറിയതും ഗതാഗതം തടസ്സപ്പെടുത്തി. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിതയത് ഖസബിലാണ്. 141 മില്ലിമീറ്റർ മഴയാണ് രണ്ട് ദിവസമായി ഇവിടെ പെയ്തൊഴിഞ്ഞത്. മദ്ഹയിൽ 10 മില്ലിമീറ്ററും, സോഹാർ, റുസ്താഖ് എന്നിവിടങ്ങളിൽ 3 മില്ലിമീറ്റർ വീതവും മഴ ലഭിച്ചു. കാറ്റിന്റെ അകമ്പടിയോടെയായിരുന്നു പലയിടത്തും മഴ. കനത്ത മഴയെ തുടർന്ന് റുസ്താഖിൽ വാദികൾ നിറയുന്ന കാഴ്ച പൗരന്മാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഇന്ന് അൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും ക്യുമുലസ് മേഘങ്ങൾ രൂപപ്പെട്ടു. ഇത് സജീവമായ കാറ്റിനൊപ്പം ഇടിമിന്നലിനും കാരണമായി. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളിൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും വാദികളിൽ നിന്ന് അകന്ന് നിൽക്കണമെന്നും അധികൃർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



