റിയാദ് : സൈബർ സുരക്ഷാ രാജ്യാന്തര റാങ്കിങ്ങിൽ ഏറെ കരുത്തോടെ സൗദി അറേബ്യ ഒന്നാം സ്ഥാനത്താണെന്ന് അടുത്തിടെ പുറത്തിറക്കിയ 2024 വേൾഡ് കോംപറ്റിറ്റീവ്‌നെസ് ഇയർബുക്ക് വെളിപ്പെടുത്തി. സ്വിസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻറ് ഡെവലപ്‌മെന്‍റ് (ഐ.എം.ഡി) ആണ് ഈ പുസ്തകം പുറത്തിറക്കിയത്. സൈബർ സുരക്ഷാനിയമത്തിലെ കർശന നടപടികളാണ് സൗദി അറേബ്യയെ ഒന്നാം റാങ്കിന് അർഹമാക്കിയത്.
ഈ നേട്ടം കൈവരിച്ചതിന് സൗദി ഭരണകൂടത്തെ നാഷനൽ സൈബർ സെക്യൂരിറ്റി അതോറിറ്റി (എൻ.സി.എ) ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. മുസൈദ് അൽ ഐബാൻ അഭിനന്ദിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ മാർഗനിർദേശവും നിരന്തരമായ പിന്തുണയുമാണ് ഈ വിജയത്തിലേക്ക് നയിച്ചതെന്നും ഡോ. അൽ ഐബാൻ പറഞ്ഞു. ‘സൗദി വിഷൻ 2030 ലക്ഷ്യങ്ങളിലേക്കുള്ള പ്രതിജ്ഞാബദ്ധിതമായ പ്രതിബദ്ധതയെ തെളിയിക്കുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.



