തെൽഅവീവ്: ഇസ്രായേൽ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രി ഒറിറ്റ് സ്ട്രോക്കിന്റെ മകൾ ശോശന്നയെ(34)യാണ് വടക്കൻ ഇസ്രായേലിലെ മോഷാവിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടതെന്ന് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാതാപിതാക്കളും സഹോദരനും ചേർന്ന് കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ഏപ്രിലിൽ ശോശന്ന ഇറ്റലി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഇസ്രായേലിലേക്ക് മടങ്ങിയെത്തിയ ശേഷം അവിടെയും പരാതി നൽകിയിരുന്നു. തന്നെ ചൂഷണം ചെയ്തുവെന്നും പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും വിഡിയോകൾ കുട്ടികളുടെ അശ്ലീലചിത്രമായി നൽകിയെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാധ്യമങ്ങളെ കോടതി വിലക്കി.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിലെ അവ്രഹാം അവിനു സെറ്റിൽമെന്റിൽ താമസക്കാരിയാണ് ഒറിറ്റ് സ്ട്രോക്ക്. ശോശന്ന അടക്കം 11 മക്കളുണ്ട്. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫലസ്തീനി ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശോശന്നയുടെ സഹോദരൻ സ്വിക്കി സ്ട്രോക്കിനെ 2007ൽ ഇസ്രായേൽ കോടതി 30 മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നഗ്നനാക്കി കൈവിലങ്ങുവെച്ച നിലയിൽ അബോധാവസ്ഥയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിൽ സ്വിക്കി സ്ട്രോക്കിനെ ന്യായീകരിച്ച് മാതാവ് രംഗത്തെത്തിയിരുന്നു.



