ബെയ്റൂത്ത്: ലബനാനിൽ ക്രൈസ്തവ പുരോഹിതനെ ഇസ്രായേൽ സൈന്യം (ഐ.ഡി.എഫ്) വെടിവെച്ചുകൊന്നു. തെക്കൻ ലബനാനിലെ ക്ലായയിൽ മരോണൈറ്റ് ഇടവകയിലെ വൈദികൻ ഫാ. പിയറി അൽറായിയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ലബനാൻ അതിർത്തി ഗ്രാമമായ ക്ലായയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ എത്തിയ ഫാ. പിയറിക്കും സംഘത്തിനും നേരെ ഐ.ഡി.എഫ് യുദ്ധടാങ്കിൽ നിന്ന് വെടിവെപ്പ് നടത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ വൈദികൻ മരണത്തിന് കീഴടങ്ങിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഫാ. പിയറി അൽറായിയുടെ മരണത്തിൽ പോപ്പ് ലിയോ അനുശോചിച്ചു.
ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശത്താണ് ആക്രമണം നടന്നത്. ഇസ്രായേലിന്റെ മെർക്കാവ ടാങ്കിൽ നിന്നുള്ള പീരങ്കിയിൽനിന്ന് തുടർച്ചയായി രണ്ടുതവണ ഷെല്ലാക്രമണം നടന്നതായി നാഷനൽ ന്യൂസ് ഏജൻസി (എൻ.എൻഎ) റിപ്പോർട്ട് ചെയ്തു. ആദ്യ ആക്രമണത്തിൽ വീട്ടുടമസ്ഥനും ഭാര്യക്കും പരിക്കേറ്റു. വിവരമറിഞ്ഞ് ഫാ. പിയറി റായി ഉൾപ്പെടെ നിരവധി അയൽക്കാരും റെഡ് ക്രോസ് വളന്റിയർമാരും സംഭവസ്ഥലത്തേക്ക് ഓടിയെത്തി. ഇവർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ യുദ്ധ ടാങ്കിൽനിന്ന് വീടിന് നേരെ രണ്ടാം തവണയും വെടിവെക്കുകയായിരുന്നു. ഫാദർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. പിന്നാലെ വൈദികൻ മരണപ്പെട്ടു.
മിഡിൽ ഈസ്റ്റിൽ കുട്ടികൾ ഉൾപ്പെടെ എല്ലാ ഇരകളുടെയും ഫാദർ പിയറി അൽറായിയെ പോലുള്ള രക്ഷാപ്രവർത്തകരുടെ വിയോഗത്തിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നതായി വത്തിക്കാൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. സംഭവിക്കുന്ന കാര്യങ്ങൾ ആശങ്കാജനകമാണെന്നും അക്രമം എത്രയും വേഗം അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും വത്തിക്കാൻ അറിയിച്ചു.



