ശ്രീനഗർ: ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾ വ്യാപകമായതോടെ കശ്മീർ താഴ്വരയിലുടനീളം മൊബൈൽ ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി. സ്കൂളുകൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. ജനങ്ങൾ കൂട്ടംകൂടുന്നതിനും വിലക്കുണ്ട്.
പ്രദേശത്ത് ക്രമസമാധാന നില നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഈ നീക്കം.
ഏകദേശം 15 ലക്ഷത്തോളം ഷിയാ വിഭാഗക്കാർ താമസിക്കുന്ന കശ്മീരിൽ ലാൽ ചൗക്ക്, സായിദ കാടൽ, ബഡ്ഗാം, ബന്ദിപ്പോറ, അനന്ത്‌നാഗ്, പുൽവാമ എന്നിവിടങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിഷേധത്തിൽ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യം വിളികളുയർന്നിരുന്നു. ലാൽ ചൗക്ക് പൂർണ്ണമായും ബാരിക്കേഡുകളും കൺസേർട്ടിന വയറുകളും ഉപയോഗിച്ച് അടച്ചു. പുതിയ പ്രതിഷേധങ്ങൾ തടയുന്നതിനായി സി.ആർ.പി.എഫ് ഉൾപ്പെടെയുള്ള പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വൻതോതിൽ വിന്യസിച്ചു. നഗരത്തിലുടനീളമുള്ള പ്രധാന കവലകളിലും മറ്റ് ജില്ലകളിലെ ഷിയ ആധിപത്യമുള്ള പ്രദേശങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.



