ന്യൂഡൽഹി: ഇസ്രായേൽ നടത്തുന്ന ഗസ്സ വംശഹത്യക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ പതിക്കുകയും ചെയ്ത രണ്ട് ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിട്ടുപോകാൻ നിർദേശം. രാജസ്ഥാനിലെ പുഷ്കറിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ ബ്രിട്ടീഷ് പൗരന്മാർക്കാണ് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ട് രാജസ്ഥാൻ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സി.ഐ.ഡി) നോട്ടീസ് നൽകിയത്.
ധാരാളം ഇസ്രായേൽ ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലമാണ് പുഷ്കർ. ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രായേലിനെ ബഹിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പോസ്റ്ററുകളിലുണ്ടായിരുന്നത്. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരോധിക്കുന്ന വിസ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് രാജസ്ഥാൻ പൊലീസ് പറയുന്നത്.
ഇന്ത്യയിൽ താമസിക്കുമ്പോൾ മറ്റു രാജ്യങ്ങളോട് അനാദരവ് കാണിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിസ മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് രാജേഷ് മീണ പറഞ്ഞു. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025 ലെ വ്യവസ്ഥകൾ പ്രകാരമാണ് ഇരുവരോടും രാജ്യം വിടാൻ നിർദേശിച്ചതെന്നും രാജേഷ് മീണ വ്യക്തമാക്കി.



