പി.പി ചെറിയാൻ
ലോസ് ഏഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടൻ മാത്യു പെറിയുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് എത്തിച്ചുനൽകിയ ജസ്വീൻ സംഘയ്ക്ക് 15 വർഷം ഫെഡറൽ തടവുശിക്ഷ വിധിച്ചു. ‘കെറ്റാമൈൻ ക്വീൻ’ എന്നറിയപ്പെടുന്ന 42-കാരിയായ ജസ്വീൻ, വൻതോതിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതായി കോടതി കണ്ടെത്തി.
2023 ഒക്ടോബറിലാണ് മാത്യു പെറി മരിച്ചത്. മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ 50 കുപ്പി കെറ്റാമൈൻ ജസ്വീൻ ഇദ്ദേഹത്തിന് വിറ്റതായി അധികൃതർ സ്ഥിരീകരിച്ചു. തന്റെ പ്രവൃത്തികളിൽ ഖേദമുണ്ടെന്ന് ജസ്വീൻ കോടതിയിൽ പറഞ്ഞെങ്കിലും, ലാഭക്കൊതിയാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി. പെറിയുടെ മരണത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ ഇവരുടെ വീട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്നും പണവും കണ്ടെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.



