വാഷിങ്ടൺ: യു.എസിൽ കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം സികാഡ എന്നുവിളിക്കുന്ന ബിഎ.3.2 പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും ജനിതക വ്യത്യാസങ്ങളെ തുടർന്ന് പുതിയ വകഭേദം ആരോഗ്യ മേഖലയിൽ ആശങ്കക്ക് കാരണമായിട്ടുണ്ട്. മറ്റു വകഭേദങ്ങളെപ്പോലെ തന്നെ ശ്വസനത്തിലൂടെയും സ്രവങ്ങളിലൂടെയുമാണ് ഈ വകഭേദവും പടരുക. എന്നാൽ, പകർച്ച വ്യാപനശേഷി കുറവാണെന്നും വിദഗ്ധർ പറയുന്നു. 70ലധികം മ്യൂട്ടേഷനുകൾ സംഭവിച്ചതാണ് പുതിയ വകഭേദം. ക്ലിനിക്കൽ സാമ്പ്ളുകളിലും മലിനജലത്തിലുമെല്ലാം പുതിയ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരി 11 വരെ 23ഓളം രാജ്യങ്ങളിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമീപകാലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്ത ജെ.എൻ.1 വകഭേദത്തിൽനിന്ന്‍ ജനിതകപരമായി വ്യത്യസ്തതകളുള്ളതാണ് ബിഎ.3.2. മ്യൂട്ടേഷനുകൾ സംഭവിച്ചതിനാൽ മുൻ വകഭേദങ്ങളെപ്പോലെ വാക്സിനേഷനിൽനിന്നോ അണുബാധയിൽനിന്നോ സംരക്ഷണം നൽകുന്നതിന് പരിമിതിയുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. യു.എസ് യാത്രികരുടെ സ്രവപരിശോധന ഫലങ്ങൾ, രോഗികളുടെ ക്ലിനിക്കൽ സാമ്പിളുകൾ, വിമാന മാലിന്യ സാമ്പിളുകൾ, 25 സംസ്ഥാനങ്ങളിലെ മലിനജല സാമ്പിളുകൾ എന്നിവയിലാണ് നിലവിൽ സികാഡ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



