മുംബൈ: റഷ്യൻ ഉത്പന്നങ്ങൾക്കെതിരെ 500 ശതമാനം താരിഫ് ചുമത്താനുള്ള നീക്കവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യക്കെതിരായ ഉപരോധ നിയമം-2025 എന്ന ബിൽ അവതരിപ്പിക്കാൻ ട്രംപ് അനുമതി നൽകിയതായി യു.എസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം അറിയിച്ചു. അടുത്ത ആഴ്ച ബില്ലിൽ വോട്ടെടുപ്പ് നടക്കുമെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം സൂചിപ്പിച്ചു.
മാസങ്ങളായി ബിൽ തയാറാക്കുന്ന ശ്രമത്തിലായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ വിട്ടുവീഴ്ചക്ക് തയാറാകുമ്പോഴും റഷ്യ ചർച്ച ചെയ്ത് വൈകിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. യുക്രെയ്നിൽ ചോരപ്പുഴ ഒഴുക്കുന്ന റഷ്യയുടെ എണ്ണ തുച്ഛമായി വിലയ്ക്ക് വാങ്ങുന്ന ഇന്ത്യക്കെതിരെയും ചൈനക്കെതിരെയും ബ്രസീലിനെതിരെയും കൂടുതൽ താരിഫ് ചുമത്താൻ ട്രംപിന് അധികാരം നൽകുന്നതാണ് ബില്ലെന്നും സൗത് കരോലിനയിൽനിന്നുള്ള സെനറ്ററായ ഗ്രഹാം വ്യക്തമാക്കി.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, ബ്രസീൽ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ കൂടുതൽ നികുതി ചുമത്തുന്ന നിർദേശവും ബില്ലിലുണ്ട്. റഷ്യയുടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുകയാണ് ഉപരോധവും താരിഫും പ്രഖ്യാപിക്കുന്നതിലൂടെ യു.എസിന്റെ നീക്കം. യുദ്ധത്തിന് റഷ്യ പണം കണ്ടെത്തുന്നത് എണ്ണ വിൽപനയിലൂടെയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.
യു.എസിൽ ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഉത്പന്നങ്ങൾക്ക് മേൽ 500 ശതമാനം നികുതി ചുമത്താനുള്ള നിർദേശമാണ് ബിൽ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. റഷ്യൻ കമ്പനികൾക്കും പ്രമുഖ വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തും. 2022ലാണ് യുക്രെയ്നെതിരെ റഷ്യ യുദ്ധം തുടങ്ങിയത്. നാലു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ കഴിഞ്ഞ നവംബറിലാണ് ഊർജിതമായത്.



