പി.പി ചെറിയാൻ
വത്തിക്കാൻ സിറ്റി: ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരോടുള്ള നിസ്സംഗത വെടിയാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. സ്ഥാനാരോഹണത്തിന് ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് ദിന സന്ദേശത്തിലാണ് അദ്ദേഹം ലോകരാജ്യങ്ങളിലെ യുദ്ധങ്ങളെയും ദാരിദ്ര്യത്തെയും കുറിച്ച് പരാമർശിച്ചത്.
ഗാസയിൽ എല്ലാം നഷ്ടപ്പെട്ടവർ, യമനിലെ പട്ടിണിപ്പാവങ്ങൾ, മെഡിറ്ററേനിയൻ കടലിലൂടെയും അമേരിക്കൻ ഭൂഖണ്ഡത്തിലൂടെയും മെച്ചപ്പെട്ട ജീവിതം തേടി പലായനം ചെയ്യുന്ന അഭയാർത്ഥികൾ എന്നിവരെ നാം വിസ്മരിക്കരുതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.
കേവലം ഏകപക്ഷീയമായ പ്രസംഗങ്ങൾ കൊണ്ട് സമാധാനം ഉണ്ടാകില്ലെന്നും, മറ്റുള്ളവരുടെ വേദനകൾ കേൾക്കാനുള്ള മനസ്സ് കാണിക്കുമ്പോൾ മാത്രമേ ലോകം മാറൂ എന്നും അദ്ദേഹം പറഞ്ഞു.
ഉക്രെയ്ൻ, ലബനൻ, ഇസ്രായേൽ, പലസ്തീൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ സമാധാനം പുലരാൻ അദ്ദേഹം പ്രാർത്ഥിച്ചു. കൂടാതെ മ്യാൻമർ, സുഡാൻ, കോംഗോ എന്നിവിടങ്ങളിലെ അസ്ഥിരതയെക്കുറിച്ചും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ ഒഴിവാക്കിയിരുന്ന ‘വിവിധ ഭാഷകളിലുള്ള ക്രിസ്മസ് ആശംസകൾ’ ലിയോ പതിനാലാമൻ വീണ്ടും പുനരാരംഭിച്ചു. അമേരിക്കക്കാരനായ മാർപാപ്പ തന്റെ മാതൃഭാഷയായ ഇംഗ്ലീഷിലും സ്പാനിഷിലും ആശംസകൾ നേർന്നപ്പോൾ വലിയ ആവേശത്തോടെയാണ് വത്തിക്കാനിലെ വിശ്വാസികൾ അത് സ്വീകരിച്ചത്.



